കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാപിച്ച ഫ്ളക്സുകൾ നീക്കം ചെയ്യുന്നു

കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നു. നഗരസഭയാണ് ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നത്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നഗരസഭ ബിജെപിക്ക് 19 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിജെപി സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകളാണ് നീക്കം ചെയ്തത്. അനധികൃതമായ ഫ്ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നീക്കമെന്നാണ് കോര്‍പറേഷന്‍ വാദം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലുടനീളം നിരവധി സ്ഥലങ്ങളിലാണ് അനധികൃതമായി ഫ്ലക്‌സുകളും കൊടികളും നാട്ടിയിരിക്കുന്നത്. പിന്നാലെയാണ് കോര്‍പറേഷന്റെ നടപടി.

അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലക്‌സ് ബോര്‍ഡുകളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യാന്‍ പല ഘട്ടങ്ങളിലായി ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത് തുടര്‍ച്ചയായ പ്രക്രിയയായി കാണണമെന്നും ഓരോ നിയമ ലംഘനത്തിനും 5,000 രൂപ ഈടാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലെത്തുന്ന മോദി രാവിലെ എറണാകുളം മറൈന്‍ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. കൊച്ചി സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഇന്ത്യന്‍ റെയില്‍വേയുടേതടക്കം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.