പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ലഹരി കൊടുത്ത് പ്രലോഭനം; ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണം തട്ടി, സഹോദരങ്ങള്‍ അറസ്റ്റില്‍

കൊച്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍.

പള്ളുരുത്തി സ്വദേശിയായ 16 വയസുകാരന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പള്ളുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

 

പള്ളുരുത്തി മങ്കാമഠം ലൈനില്‍ താമസിക്കുന്ന സഹോദരങ്ങളായ തഴേപ്പറമ്പില്‍ ആല്‍ഫിൻ ആന്റണി (24) റെൻഫിൻ ആന്റണി (21) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥിയുെട മാതാപിതാക്കളുടെ പരാതിയില്‍ പള്ളുരുത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

 

വിദ്യാർഥിയുമായി പ്രതികള്‍ സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ലഹരിക്ക് അടിമയാക്കിയ ശേഷം ഇതുപയോഗിക്കുന്ന കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്റെ പേരില്‍ വിദ്യാർഥിക്ക് ദോഹോപദ്രവവും ഏല്‍ക്കേണ്ടി വന്നു. വീട്ടില്‍ നിന്ന് സ്വർണം എടുത്തു കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വീട്ടുകാരെ അറിയിക്കുമെന്നുമായിരുന്നു പ്രതികളുടെ ഭീഷണി.

 

ഗത്യന്തരമില്ലാതെ വിദ്യാർത്ഥി അമ്മയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണപാദസരം വീട്ടില്‍നിന്നും എടുക്കുകയും തുടർന്ന് പ്രതികള്‍ കൈക്കലാക്കുകയുമായിരുന്നു.nവിദ്യാർഥി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

 

ലഹരി കച്ചവടത്തിന് പണം സ്വരൂപിക്കുന്നതിന് വേണ്ടിയാകാം പ്രതികള്‍ വിദ്യാർഥിയുടെ മാതാവിന്റെ പാദസരം ഭയപ്പെടുത്തി കൈക്കലാക്കിയത് എന്നാണ് പൊലീസ് നിഗമനം. സ്വർണം പിന്നീട് പ്രതികള്‍ വിറ്റു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.