പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എംപിമാരേയും സസ്പെൻഷനിലൂടെ പുറത്ത് നിര്‍ത്തി സുപ്രധാന നിയമം പാസാക്കി കേന്ദ്രസര്‍ക്കാര്‍.

ന്യൂഡൽഹി : രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ എതിര്‍ശബ്ധങ്ങളില്ലാതെ ലോകസഭയിൽ പാസക്കിയത്.കിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോക്സഭയില്‍ പാസാക്കിയത്. നേരത്തെ ഓഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിൻവലിച്ച്‌ ഭേദഗതി വരുത്തിയശേഷം പുതിയ ബില്ലുകളായി ചൊവ്വാഴ്ച വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയുടെ പരിഗണനയ്ക്കുവെച്ചിരുന്നു.

പ്രതിപക്ഷത്തെ മൂന്നില്‍ രണ്ട് എംപിമാരും സസ്പെൻഡ് ചെയ്യപ്പെട്ട് പുറത്തുനില്‍ക്കുമ്ബോള്‍ ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്സഭയില്‍ പാസാക്കിയെടുത്തത്.1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടവും (സി.ആര്‍.പി.സി.), 1872ലെ ഇന്ത്യൻ തെളിവ് നിയമത്തിനും പകരമായിട്ടാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) നിയമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത്.

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ ആള്‍ക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശിപാര്‍ശ ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെ ദീര്‍ഘകാലം ജയിലിലിട്ടത് ഈ നിയമം ഉപയോഗിച്ചാണെന്നും അമിത് ഷാ പറഞ്ഞു.

രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരാണ് ഉണ്ടാക്കിയത്. ഇതുപ്രകാരം ബാലഗംഗാധര തിലകൻ, മഹാത്മ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍ തുടങ്ങി നിരവധി നേതാക്കള്‍ക്ക് വര്‍ഷങ്ങളോളം ജയില്‍ കഴിയേണ്ടി വന്നു. ഇതാദ്യമായി രാജ്യദ്രോഹനിയമം മുഴുവനായും ഒഴിവാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഷാ പറഞ്ഞു.ഇന്ത്യയിലെ ക്രിമിനല്‍ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നീതിക്കാണ് പുതിയ ബില്ലില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിതാഷാ ബില്‍ അവതരിപ്പിക്കുമ്ബോള്‍ പ്രതിപക്ഷ ബെഞ്ചില്‍ 11 അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റില്‍ ക്രിമിനല്‍ ബില്‍, തിരഞ്ഞെടുപ്പ് കമ്മിഷൻ ബില്‍ തുടങ്ങിയ നിര്‍ണായക ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് നീക്കമെന്ന് നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

543 അംഗ ലോക്സഭയില്‍ ഒഴിവുള്ള സീറ്റുകള്‍ കഴിച്ചാല്‍ 522 അംഗങ്ങളാണുള്ളത്. ഇതില്‍ പ്രതിപക്ഷത്തെ 95 പേരേയും കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തില്‍നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനേയും എ.എം. ആരിഫിനേയും ബുധനാഴ്ചയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുകള്‍ പാസാക്കുന്നത്. സഭയില്‍ ബാക്കിയുള്ള 45 പ്രതിപക്ഷ എംപിമാരില്‍ 34 പേരും നിര്‍ണായക ഘട്ടങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, ബിജു ജനതാദള്‍ പാര്‍ട്ടികളില്‍നിന്നുള്ളവരാണ്.