ഡോ. വന്ദനദാസ് വധക്കേസില്‍ ഈ മാസം 17 ന് വിധി പറയും

കൊല്ലം: ഡോ. വന്ദനദാസ് വധക്കേസില്‍ ഈ മാസം 17 ന് വിധി പറയും.കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയില്‍ അന്തിമ വാദം പൂർത്തിയായി.

2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചുണ്ടായ ആക്രണത്തില്‍ വന്ദനാദാസ് കൊല്ലപ്പെട്ടത്.

പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂർ സ്വദേശിയായ സന്ദീപ് സർജിക്കല്‍ കത്രിക കൈക്കലാക്കി വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെയും ജീവനക്കാരെയും ആക്രമിച്ചു.

സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. സാക്ഷിമൊഴികള്‍ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിൻ്റെ വാദങ്ങളെ എതിർത്തു.

കേസില്‍ 70 ല്‍ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.