സ്വന്തം ലേഖകൻ
കാസര്‍കോട് : കാസര്‍കോട് മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഡോക്ടർമാരുടെ അഭാവം മൂലം രാത്രി ചികിത്സ അവസാനിപ്പിച്ചു. രാത്രി ആറു മുതൽ രാവിലെ എട്ടു വരെ ആണ് ചികിത്സ ഒഴിവാക്കിയത്.
അത്യാഹിത വിഭാഗത്തിനും രാത്രി അവധി ബാധകമാണ്. രാത്രിയിലെ കിടത്തി ചികിത്സയും ഉണ്ടാകില്ല. ഡോക്ടര്‍മാരുടെ കുറവ് കാരണമാണ് തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. എട്ട് ഡോക്ടര്‍മാരുടെ തസ്തികയാണ് ആശുപത്രിക്ക് അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ഇവിടെ ഉള്ളത് അഞ്ച് പേര് മാത്രമാണ്. രാത്രി സേവനത്തിന് ചുരുങ്ങിയത് മൂന്ന് ഡോക്ടര്‍മാരെങ്കിലും വേണമെന്നിരിക്കെയാണ് ഇത്. സ്വകാര്യ ആശുപത്രികള്‍ പോലുമില്ലാത്ത സ്ഥലമാണ് മംഗല്‍പ്പാടി.
ചികിത്സയ്ക്കായി ജനങ്ങള്‍ ആശ്രയിക്കുന്നത് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയെ ആണെന്നിരിക്കെയാണ് രാത്രി ചികിത്സ നിര്‍ത്തുന്ന വിചിത്ര തീരുമാനം എത്തുന്നത്. രാത്രിയില്‍ എന്തെങ്കിലുമൊരു അത്യാഹിതമുണ്ടായാല്‍ മംഗല്പ്പാടിക്കാര്ക്ക് ഇനി കിലോമീറ്ററുകള്‍ താണ്ടി കാസര്‍കോട് എത്തണം അല്ലെങ്കില്‍ മംഗളൂരൂവിലെത്തിയാലേ രോഗിയെ രക്ഷിക്കാന്‍ സാധിക്കൂ. ഡോക്ടര്‍മാരെ നിയമിക്കുന്നതിന് പകരം രാത്രി ആശുപത്രി തന്നെ അടച്ചിടുകയെന്നത് ചെരിപ്പിനനുസരിച്ച് കാല് മുറിക്കുന്ന വിചിത്ര തീരുമാനമെന്നാണ് നാട്ടുകാരുടെ പ്രതികരണം.
