കണ്ണൂര്‍: എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്നതിന് കൂടുതൽ തെളിവുകള്‍ പുറത്ത്. പെട്രോള്‍ പമ്പിനായുള്ള എൻഒസി ഫയലിലെ പ്രശാന്തന്‍റെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്ന് കണ്ടെത്തൽ.
മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയപ്പെടുന്ന പരാതി വ്യാജമാണെന്നത് ശരിവെക്കുന്ന തരത്തിലുള്ള മറ്റൊരു തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്.
എൻഒസി അപേക്ഷയുടെ വിശദാംശങ്ങള്‍ ലഭിച്ചു. എൻഒസി ഫയലിലെ ഒപ്പും പാട്ടക്കരാറിലെ ഒപ്പും സമാനമാണ്. എന്നാൽ, എൻഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്. ഇതിനുപുറമെ എൻഒസി ഫയലിൽ ടിവി പ്രശാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്.
കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയിൽ പ്രശാന്തൻ ടിവി എന്നുമാണ് നൽകിയിരിക്കുന്നത്.
നേരത്തെ പുറത്തുവിട്ട പാട്ടക്കരാറിലെ ഒപ്പും ഇപ്പോള്‍ പുറത്തുവന്ന എൻഒസിയിലെ ഒപ്പും ഒരു പോലെയാണ്.
ഈ രണ്ടു രേഖകളും പ്രശാന്ത് തന്നെ നേരിട്ട് ഒപ്പിട്ട് കൈപ്പറ്റിയതാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. അതേസമയം, ഈ രണ്ട് ഒപ്പുകളുമായി യാതൊരു ബന്ധുമില്ലാത്ത ഒപ്പാണ് എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ളത്. മറ്റാരെങ്കിലും പരാതി ഉണ്ടാക്കിയെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.
എഡിഎം നവീൻ ബാബുവിന്റെ കൈക്കൂലി ആരോപണം വ്യാജം ; കൂടുതൽ തെളിവുകൾ പുറത്ത്
