കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ സുരക്ഷ വീഴ്ച; കൊച്ചി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; അന്വേഷണത്തിന് സെക്രട്ടറിക്ക് നിര്‍ദേശം

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച സംഭവത്തില്‍ കൊച്ചി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.

നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ ലൈസന്‍സിന് വേണ്ടി നഗരസഭയെ സമീപിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് വെച്ച്‌ നടത്താത്ത പരിപാടിയാണെന്ന് അറിയിച്ചതിനാല്‍ ലൈസന്‍സിന്റെ അപേക്ഷ നിരസിച്ചു.

എന്നാല്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എന്‍ നിതയ്‌ക്കെതിരെയാണ് നടപടി. വീഴ്ചയില്‍ അന്വേഷണത്തിന് സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കൊച്ചി നഗരസഭയിലെ കലൂര്‍ 16ാം ഡിവിഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ പരിപാടിയെ സംബന്ധിച്ച്‌ വ്യക്തമാക്കികൊണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് വെച്ച്‌ നടത്താത്ത പരിപാടിയാണെന്ന് സംഘാടകര്‍ അറിയിച്ചതിനാല്‍ ലൈസന്‍സിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.

കൂടാതെ ഇത്തരമൊരു അപേക്ഷ ലഭിച്ചവിവരം കോര്‍പ്പറേഷന്‍ സെക്രട്ടറിയെയോ റവന്യൂ വിഭാഗത്തെയോ അറിയിക്കുകയും ചെയ്തില്ല. ഇക്കാരണം വ്യക്തമാക്കി കൊണ്ടാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിനെ സസ്‌പെന്‍ഡ് ചെയ്തത്.