കേരള സ്കൂൾ കായിക മേളയിൽ അടുത്ത വർഷം മുതൽ കളരിപ്പയറ്റും മത്സര ഇനമാക്കും; അണ്ടര്‍ 14, 17, 19 എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കളരിപ്പയറ്റ് നടത്താനുള്ള പ്രവര്‍ത്തനങ്ങൾ നടക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കേരള സ്കൂൾ കായിക മേളയിൽ അടുത്ത വർഷം മുതൽ കളരിപ്പയറ്റും മത്സര ഇനമാക്കും. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഗെയിംസ് മാന്വൽ പരിഷ്‍കരിക്കും.

ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാർഹമാണെന്നും അസോസിയേഷൻ അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷ ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ബഹുസ്വരതയുടെ നാടായ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ദേശീയ ഗെയിംസ്. അന്താരാഷ്ട്ര തലത്തില്‍ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റ്. ആ സ്ഥിതിക്ക് ഉത്തരാഖണ്ഡില്‍ ഈ മാസം 28 ന് ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കണം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാര്‍ഹമാണ്.- മന്ത്രി പറഞ്ഞു.

അടുത്തവര്‍ഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ അണ്ടര്‍ 14, 17, 19 എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കളരിപ്പയറ്റ് മത്സര ഇനമായി ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.