ബസ് സ്റ്റോപ്പിൽ വെച്ച് യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു; പ്രതിക്ക് 17 മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

ആലപ്പുഴ: യുവതിയെ ജാതിപ്പേര് വിളിച്ച്‌ അപമാനിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയ്ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച്‌ കോടതി.
കാർത്തിപ്പള്ളി മഹാദേവികാട് മുറിയില്‍ ശ്രീമംഗലം വീട്ടില്‍ സുഭാഷിനെയാണ് (59) ജാതിപ്പേര് വിളിച്ച്‌ അക്ഷേപിച്ച കേസില്‍ ശിക്ഷിച്ചത്. 2018 ജൂണില്‍ കാർത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിന് മുൻവശത്താണ് സംഭവം നടന്നത്.

ക്ഷേത്രത്തിന് മുൻപിലുള്ള ബസ് സ്റ്റോപ്പില്‍വച്ച്‌ പരാതിക്കാരിയായ യുവതിയെ പ്രതി ജാതിപ്പേര് വിളിച്ച്‌ അപമാനിക്കുകയായിരുന്നു. തന്നെ അപകീർത്തിപ്പെടുത്തിയെന്ന് യുവതി പോലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ തൃക്കുന്നപ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സില്‍ ആലപ്പുഴ ജില്ലാ ആന്റ് സെഷൻസ് കോടതി ആണ് പ്രതിക്ക് 17 മാസം 7 ദിവസം തടവ് ശിക്ഷയും 2000 രൂപ പിഴയും വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ ആന്റ് പബ്ലിക്ക് പ്രോസ്സിക്യൂട്ടർ വി. വേണു ഹാജരായി.