ടെഹ്റാനിൽ വ്യാപക മിസൈൽ ആക്രമണം നടത്തി ഇസ്രായേൽ. നഗരത്തിൽ വിവിധ ഇടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. മധ്യ ടെഹ്റാനിൽ വ്യാപക ആക്രമണം ആരംഭിച്ചതായാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. ഇറാൻ സർക്കാരിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇറാനിലെ രണ്ട് മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഞായറാഴ്ച നടത്തിയ ആക്രമണത്തിലാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. സയ്യിദ് യഹ്യ ഹമീദി, ജലാൽ പൗർ ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്റലിജൻസ് ഡെപ്യൂട്ടി മന്ത്രിയായിരുന്നു ഹമീദി എന്നും ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയത്തിലെ ചാരവൃത്തി വിഭാഗത്തിന്റെ തലവനായിരുന്നു ഹൊസൈൻ എന്നും പ്രസ്താവനയിൽ അവകാശപ്പെട്ടു. ഇവരോടൊപ്പം മറ്റ് ചില ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. അതേസമയം ഗൾഫ് മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. യുഎഇയിലും കുവൈത്തിലും ബഹ്റൈനിലും ഇന്ന് തുടർച്ചയായ ആക്രമണങ്ങളുണ്ടായി. അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം കുവൈത്തിൽ ഇറാൻ വെടിവെച്ചിട്ടു. പൈലറ്റ് രക്ഷപ്പെട്ടു. ആക്രമണ ദൃശ്യങ്ങൾ ഇറാൻ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
