തീരപ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും; മിന്നല്‍പ്രളയത്തിനും വെളളപ്പൊക്കത്തിനും സാദ്ധ്യത; ലക്ഷകണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി; ആറ് വിമാനത്താവളങ്ങള്‍ അടച്ചു; രണ്ടായിരത്തോളം വിമാനസർവീസുകള്‍ റദ്ദാക്കി; റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റ്; ‘മില്‍ട്ടണ്‍’ കൊടുങ്കാറ്റ് ഭീതിയില്‍ ഫ്ലോറിഡ

ഫ്ലോറിഡ: മില്‍ട്ടണ്‍ കൊടുങ്കാറ്റിനെ തുടർന്ന് ലക്ഷകണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി അമേരിക്ക.

ഫ്ലോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ കനത്ത കാറ്റും മഴയുമാണ്. അമേരിക്കയിലെ സിയെസ്റ്റ‌കി എന്ന നഗരത്തില്‍ കൊടുങ്കാറ്റ് കര തൊട്ടുവെന്നാണ് കാലാവസ്ഥ നിരീക്ഷകർ നല്‍കുന്ന വിവരം. ഇതോടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ അടയ്ക്കുകയും രണ്ടായിരത്തോളം വിമാനസർവീസുകള്‍ റദ്ദാക്കുകയും ചെയ്തു.

കൊടുങ്കാറ്റിനെ തുടർന്ന് വെളളപ്പൊക്കത്തിനും മിന്നല്‍പ്രളയത്തിനും സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്. 160 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്.

മില്‍ട്ടണെ നേരിടുന്നതിന്റെ ഭാഗമായി ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മില്‍ട്ടണ്‍ കാറ്റിന്റെ രൗദ്ര ഭാവങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം കഴിഞ്ഞ ദിവസം പകർത്തിയിരുന്നു. ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചതോടെ ലോകം ഏറെ ഭയത്തോടെയാണ് കാറ്റിനെ കാണുന്നത്.

2005ലെ റീത്ത എന്ന ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണ്‍ എന്നാണ് പ്രവചനം. ഫ്ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീൻ കൊടുങ്കാറ്റിന് പിന്നാലെയാണ് മില്‍ട്ടണ്‍ എത്തിയത്.

അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ഹെലീൻ 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു. നോർത്ത് കരോലിനയില്‍ മാത്രം 73 പേരാണ് മരിച്ചത്.