യെരുശലേം: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ അഞ്ചാം ദിവസം മരണസംഖ്യ 3,600 ആയി ഉയര്‍ന്നപ്പോഴും, ശമനത്തിന്റേതായ ലക്ഷണങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, കൂടുതല്‍ തീവ്രമാവുകയാണ് പോരാട്ടം.
ലബനനില്‍ നിന്നുള്ള വ്യോമാക്രമണം സംശയിക്കുന്നതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതാണ് ഒടുവിലത്തെ വാര്‍ത്ത. ലെബനനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തിന്റെ വടക്കൻ മേഖലയില്‍ റോക്കറ്റ് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.
അതിനിടെ, ഹമാസ് ഇന്ന് വൈകുന്നേരം നടത്തിയ ഒടുവിലത്തെ റോക്കറ്റാക്രമണത്തില്‍, ഒരു കുട്ടികളുടെ ആശുപത്രിയും, സൂപ്പര്‍ മാര്‍ക്കറ്റും തകര്‍ന്നു. തെക്കൻ നഗരമായ ആഷ്‌കലോണിലാണ് സംഭവം.
ബര്‍സിലായി മെഡിക്കല്‍ സെന്ററാണ് തകര്‍ന്നുവീണത്. അവിടെ കുട്ടികളുടെ വിഭാഗം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് റോക്കറ്റ് പതിച്ചത്. റോക്കറ്റാക്രമണത്തില്‍ തകര്‍ന്ന ഒരുസൂപ്പര്‍ മാര്‍ക്കറ്റിന്റെ ചിത്രങ്ങളും പുറത്തുവന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്നീട് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഒരുകുട്ടിയുടെ ചിത്രം പുറത്തുവിട്ടിട്ട്, ഹമാസ് ഐസിസിനേക്കാള്‍ വഷളാണെന്ന് കുറിച്ചു.
