ഇറാൻ തൊടുത്തുവിട്ടത് 180 മിസൈലുകള്‍; പിന്നാലെ ടെല്‍ അവീവിന് സമീപം വെടിവെപ്പ്; എട്ട് മരണം; വെടിവെപ്പ് നടത്തിയ രണ്ട് പേരെ സുരക്ഷാസേന വധിച്ചു; മരണസംഖ്യ ഉയരുമെന്ന് സൂചന

ടെല്‍ അവിവ്: ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സെൻട്രല്‍ ഇസ്രയേലിലെ ജാഫയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ എട്ട് മരണം.

ഭീകരാക്രമണമാണ് നടന്നതെന്നാണ് വിലയിരുത്തല്‍. വെടിവെപ്പ് നടത്തിയ രണ്ടുപേരെ സുരക്ഷാസേന വധിച്ചു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സൂചന.

ആയുധങ്ങളുമായി ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതിന് പിന്നാലെയാണ് രണ്ട് അക്രമികളെ സുരക്ഷാസേന വധിച്ചത്. ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം.

ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച്‌ 180 മിസൈലുകളാണ് ഇറാൻ അയച്ചത്. അയല്‍രാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു.