ഇന്ത്യയിലെ മുട്ട സുരക്ഷിതമല്ല..? ഇറക്കുമതി നിരോധിച്ച്‌ ഗള്‍ഫ് രാജ്യം; നീക്കം പകർച്ചവ്യാധികള്‍ തടയുന്നതിനുള്ള ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളുടെ ഭാഗമായി; ആശങ്കയേറുന്നു

ഡൽഹി: ആരോഗ്യം ശ്രദ്ധിക്കുന്നവർ ദിവസേന കഴിക്കുന്ന ഭക്ഷണമാണ് മുട്ട.

പ്രോട്ടീനും ശരീരത്തിന് ആവശ്യമായ മറ്റ് ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ പ്രായഭേദമന്യേ എല്ലാവരും മുട്ട കഴിക്കാറുണ്ട്.

ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും മുട്ട കയറ്റുമതി ചെയ്യാറുണ്ട്. എന്നാല്‍, അടുത്തിടെയാണ് ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള മുട്ട ഇറക്കുമതി സൗദി അറേബ്യ പൂർണമായും നിരോധിച്ചത്.

മാത്രമല്ല, ഓസ്‌ട്രേലിയ, അമേരിക്ക, ഇറ്റലി, ബെല്‍ജിയം, ഭൂട്ടാൻ തുടങ്ങിയ 16 രാജ്യങ്ങളില്‍ നിന്ന് ഭാഗികമായും മുട്ട ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. ഇവിടത്തെ ചില സംസ്ഥാനങ്ങളെയും നഗരങ്ങളെയുമാണ് ഒഴിവാക്കിയിരിക്കുന്നത്.

പൊതുജനാരോഗ്യവും ആഭ്യന്തര ഭക്ഷ്യ വിതരണ ശൃംഖലയും സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള മുൻകരുതല്‍ നടപടികളുടെ ഭാഗമായാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്‌എഫ്‌ഡി‌എ) നിരോധനം പ്രഖ്യാപിച്ചത്. സൗദി അറേബ്യയിലേക്ക് പകർച്ചവ്യാധികള്‍ പ്രവേശിക്കുന്നത് തടയുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള രാജ്യത്തിന്റെ കർശനമായ ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളുടെ ഭാഗമാണ് ഈ നീക്കം.