ഗർഭിണിയായ ആദിവാസി യുവതിക്ക് ഇടുക്കി മെഡിക്കല്‍ കോളേജില്‍ സ്കാനിങ് നിഷേധിച്ചതായി പരാതി; അഞ്ചാം മാസത്തിലെ സ്കാനിംഗ് ചെയ്തില്ലെന്നാണ് പരാതി

ഇടുക്കി: ഗർഭിണിയായ ആദിവാസി യുവതിക്ക് മെഡിക്കല്‍ കോളേജില്‍ സ്കാനിങ് നിഷേധിച്ചതായി പരാതി. പാറേമാവ് കൊലുമ്പൻ ഉന്നതി നിവാസിയായ അപർണ ബിനുവിനാണ് സ്കാനിങ് നിഷേധിച്ചത്.

അഞ്ചാം മാസത്തിലെ സ്കാനിംഗ് ചെയ്തില്ലെന്നാണ് പരാതി. ആവശ്യത്തിന് റേഡിയോളജിസ്റ്റുകള്‍ ഇല്ല എന്നാണ് കാരണമായി പറയുന്നത്. റേഡിയോളജി വിഭാഗത്തില്‍ ആകെ രണ്ട് ഡോക്ടർമാരും ആറ് ജീവനക്കാരുമാണുള്ളത്.

 

അതിനാല്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ മാത്രമാണ് പ്രവർത്തനം. ഈ മാസം 24നായിരുന്നു അപർണ ബിനുവിനോട് സ്കാനിങ്ങിനായി വരാൻ പറഞ്ഞിരുന്നത്.

 

ഇതനുസരിച്ച്‌ ആശുപത്രിയിലെത്തിയ അപർണയോട് എന്നാല്‍ ഇന്ന് തിരക്കാണെന്നും പിന്നീട് വരാനുമാണ് പറഞ്ഞത്. ആളുകളില്ല എന്നതാണ് ഇവരെ മടക്കി അയക്കാൻ കാരണമായി അധികൃതർ പറഞ്ഞത്.