ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച്‌ ഇസ്രായേല്‍ സേന; ഔദ്യോഗിക യുദ്ധം പ്രഖ്യാപിച്ചു ഇസ്രായേല്‍; ബങ്കറുകളിൽ അഭയം പ്രാപിച്ച് മലയാളികൾ; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

ഗസ്സ: ഹമാസിന്റെ റോക്കറ്റാക്രമണത്തിന് പിന്നാലെ രാജ്യത്ത് ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ച്‌ ഇസ്രയേല്‍.

ഗാസയിലെ ആക്രമണത്തെ നേരിടുകയാണെന്നും ഇത് തീവ്രവാദികള്‍ക്കുള്ള തങ്ങളുടെ ആദ്യ പ്രഹരമാണെന്നും ഇസ്രയേല്‍ സേന പ്രഖ്യാപിച്ചു.
പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം കനക്കുന്നു.

നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ പോര്‍മുഖം തുറന്ന് ഫലസ്തീൻ വിമോചനത്തിനുവേണ്ടി പോരാടുന്ന ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം കടുപ്പിച്ചത്.

ഓപറേഷൻ അല്‍-അഖ്സ ഫ്ളഡ് ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേലും രംഗത്തെത്തി.

ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സ് ആണ് ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നത്. ആക്രമണത്തില്‍ ഒരു ഇസ്രായേലി വനിത കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.

സായുധരായ ഫലസ്തീനികള്‍ ഗസ്സയില്‍ നിന്ന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയതായി ഇസ്രായേലി സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍ അവീവ് നഗരത്തിലും മധ്യ, തെക്കൻ ഇസ്രായേലിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.