യാത്രാ തടസങ്ങൾക്ക് പരിഹാരം; ഗൾഫിലേക്ക് കൂടുതൽ സർവീസുമായി വിമാന കമ്പനികൾ

പ്രവാസികള്‍ക്ക് ആശ്വാസകരമായി കൂടുതല്‍ സര്‍വീസുകളുമായി വിമാന കമ്പനികകള്‍. ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്സ്പ്രസ്സും കൂടുതല്‍ സര്‍വീസ് ആരംഭിക്കും. കേളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചുമുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫ് മേഖലയിലെ യാത്രാ തടസങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്സ്പ്രസ്സും കൂടുതല്‍ സര്‍വീസുകള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് ഇരു എയര്‍ലൈനുകളും വിപുലമാക്കുന്നത്.

ഇന്നലെ മാത്രം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്പ്രസും ചേര്‍ന്ന് 44 സര്‍വീസുകളാണ് നടത്തിയത്. ഇതില്‍ യുഎഇയിലും സൗദി അറേബ്യയിലും നിന്നുള്ള 24 പ്രത്യേക സര്‍വീസുകളും ഉള്‍പ്പെടുന്നു. അബുദാബിയില്‍ നിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് വരും ദിവസങ്ങളില്‍ ആരംഭിക്കാനാണ് തീരുമാനം. മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് രണ്ട് സര്‍വീസുകളും കോഴിക്കോട്ടേക്ക് ഒരു സര്‍വീസും ഉണ്ടായിരിക്കും. ഇതിന് പുറമെ ഷാര്‍ജയില്‍ നിന്ന് മംഗളുരുവിലേക്കും സര്‍വീസ് നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ജിദ്ധയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഷെഡ്യൂള്‍ഡ് സര്‍വീസുകളും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രത്യേക സര്‍വീസും ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.