പെരിന്തല്‍മണ്ണ: നാലു വർഷം മുൻപ് കളഞ്ഞുകിട്ടിയ സ്വർണത്താലിമാല ഉടമയെ കണ്ടുപിടിച്ച് തിരികെ നല്‍കി അരിപ്രയിലെ മാമ്ബ്ര നരിമണ്ണില്‍ അൻവർ ഷമീം (48).അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയില്‍ വച്ചാണ് അൻവർ ഷമീമിന് റോഡില്‍ നിന്ന് അന്ന് 2 പവൻ തൂക്കം വരുന്ന മാല ലഭിക്കുന്നത്. ഉടമയ്ക്കായി അന്നു മുതല്‍ അന്വേഷണം തുടങ്ങി. എന്നാല്‍ വർഷങ്ങള്‍ പിന്നിട്ടിട്ടും മാല തേടി ആരും എത്തിയില്ല.
എന്നാല്‍ ഷമീം അതു നിധി പോലെ സൂക്ഷിച്ച് ഉടമയെ തേടിക്കൊണ്ടേയിരുന്നു. ജീവിതത്തില്‍ പല പ്രതിസന്ധികളുണ്ടായിട്ടും ഷമീം സ്വർണമാലയെ സ്പർശിച്ചില്ല. പലയിടങ്ങളിലും മാലയുടെ ഉടമയ്ക്കായി അന്വേഷണം നടത്തി. പലരോടും തിരക്കി. എന്നാല്‍ വർഷങ്ങള്‍ പിന്നിട്ടിട്ടും ഉടമ എത്തിയില്ല.നാലു വർഷങ്ങള്‍ക്കൊടുവില്‍ ജീവകാരുണ്യ രംഗത്ത് സജീവമായ സാമൂഹിക മാധ്യമ പ്രവർത്തകൻ പെരിന്തല്‍മണ്ണയിലെ താമരത്ത് ഹംസുവിന്റെ സഹായത്തോടെയാണ് ഒടുവില്‍ മാല ഉടമസ്ഥനെ കണ്ടെത്തി കൈമാറിയത്.
ചെറുകര പുളിങ്കാവ് സ്വദേശി ചെമ്മാട്ട് അനീഷിന്റെ ഭാര്യ സുദീപയുടേതായിരുന്നു നഷ്ടപ്പെട്ട താലിമാല. ഭർത്താവിനൊപ്പം പുളിങ്കാവില്‍ നിന്ന് അങ്ങാടിപ്പുറത്തെ ക്ഷേത്രത്തിലേക്ക് സ്‌കൂട്ടറില്‍ പോകുമ്ബോഴാണ് മാല വീണു പോയത്. സ്വർണമാല പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ വച്ച് ഇന്നലെ വൈകിട്ട് അൻവർ ഷമീമും താമരത്ത് ഹംസുവും ചേർന്ന് സുദീപയ്ക്ക് കൈമാറി. സെയില്‍സ്മാനായി ജോലി നോക്കുകയാണ് അൻവർ ഷമീം.
