തുടർച്ചയായ രണ്ടാം ദിനവും കേരളത്തില്‍ സ്വർണവില താഴേക്ക്; ആഭരണം വാങ്ങാനിരിക്കുന്ന ഉപഭോക്താക്കൾക്ക് ആശ്വാസം

കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ സ്വർണവിലയില്‍ വന്‍വർധനവായിരുന്നു രേഖപ്പെടുത്തിയത്. പവന്‍ വില ആദ്യമായി ഒറ്റയടിക്ക് 10200 രൂപയോളം വർധിച്ചു. എന്നാല്‍ അന്ന് വൈകീട്ട് തന്നെ സ്വർണവിലയില്‍ കാര്യമായ രീതിയിലുള്ള ഇടിവുകളും രേഖപ്പെടുത്താന്‍ തുടങ്ങി. 5000 രൂപയിലേറെയായിരുന്നു അന്ന് തന്നെ കുറഞ്ഞത്. പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി ഇടിഞ്ഞ സ്വർണവില ഇന്നും കുറഞ്ഞിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 22 കാരറ്റ്, 18 കാരറ്റ് സ്വർണവിലയില്‍ കാര്യമായ ഇടിവുണ്ടായി. വിവാഹ സീസൺ തുടരുന്നതിനിടയിൽ വിലയിലുണ്ടായ ഈ കുറവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. വിപണിയിലെ പുതിയ നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,385 രൂപയിലെത്തി. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 720 രൂപയുടെ ഇടിവോടെ 1,15,080 രൂപയായി മാറി. ഇന്നലെ ഇത് 1,15,800 രൂപയായിരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയിലും സമാനമായ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 73 രൂപ കുറഞ്ഞ് 11,770 രൂപയായപ്പോൾ, എട്ട് ഗ്രാമിന് (ഒരു പവൻ) 584 രൂപയുടെ കുറവോടെ 94,160 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.