കൊച്ചി: മലേഷ്യയിലേക്ക് പോകേണ്ട 140 യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി.
ഡ്യൂട്ടി സമയം കഴിഞ്ഞതോടെ പൈലറ്റ് വിമാനത്തില്‍ നിന്നും ഇറങ്ങിപ്പോയതോടെയാണ് വിമാന യാത്ര തടസ്സപ്പെട്ടത്. ശനിയാഴ്ച രാത്രി 11 മണിക്ക് മലേഷ്യയിലേക്ക് പറക്കേണ്ടിയിരുന്ന മലിൻഡോ വിമാനത്തിന്റെ സർവീസാണ് മുടങ്ങിയത്.
ഇതേ തുടർന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്നലെ രാത്രി 11 മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനം പുറപ്പെടേണ്ടിയിരുന്നതാണ്. ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
കനത്ത മഞ്ഞിനെ തുടർന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയില്‍ വൈകിയാണെത്തുന്നത്. ഇതിനിടെ മലിൻഡോ വിമാനത്തിലെ പൈലറ്റിൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞിരുന്നു. ഇതോടെ വിമാനം പറത്താനാകില്ലെന്ന് പൈലറ്റ് നിലപാടെടുത്തു.
മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് അഞ്ചിന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളു എന്നാണ് വിവരം.
