ഡല്‍ഹി: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ പശ്ചിമേഷ്യൻ വ്യോമമേഖല യുദ്ധക്കളമായി.
സുരക്ഷാ കാരണങ്ങളാല്‍ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകള്‍ റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച 444 വിമാനങ്ങള്‍ കൂടി റദ്ദാക്കിയേക്കും.
മേഖലയിലെ വ്യോമപാതകള്‍ അടച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാന സർവീസുകളും പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. യുദ്ധം രൂക്ഷമായതോടെ എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികള്‍ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകള്‍ താത്കാലികമായി നിർത്തിവെച്ചു.
ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാതിവഴിയില്‍ നിന്ന് തിരിച്ചിറക്കി. പശ്ചിമേഷ്യൻ രാജ്യങ്ങളിലൂടെയും പേർഷ്യൻ ഗള്‍ഫ് മേഖലയിലൂടെയുമുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) കർശന നിർദ്ദേശം നല്‍കി.
സിറിയൻ, യെമൻ വ്യോമപാതകള്‍ നേരത്തെ തന്നെ അപകടമേഖലയായി പ്രഖ്യാപിച്ചിരുന്നു.
