ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ; ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നിർദേശം നൽകി മന്ത്രി വി.എൻ.വാസവൻ; വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു; ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കർശന ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അധികൃതർക്ക് നിർദേശം നൽകി

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് വിപുലമായ ഒരുക്കങ്ങൾക്ക് നിർദേശം നൽകി മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ ചേർന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു ശബരിമല തീർത്ഥാടനകാലത്തെ ആസൂത്രണം മാതൃകയാക്കി എല്ലാവരും ഏകമനസ്സോടെ പ്രവർത്തിക്കണമെന്ന് ഏറ്റുമാനൂർ ശ്രീകൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പു മേധാവികളുടെയും ജനപ്രതിനിധികളുടെയും ദേവസ്വം ഭാരവാഹികളുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കർശന ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അധികൃതർക്ക് നിർദേശം നൽകി. 9 ആനകളെ എഴുന്നള്ളിക്കുന്ന ദിവസങ്ങളിൽ എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തുണ്ടാകണം. നാട്ടാന പരിപാലന ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ലഹരിവസ്തുക്കളുടെ വിൽപന തടയാൻ കർശന പരിശോധന നടത്തണമെന്ന് എക്സൈസിനും പൊലീസിനും നിർദേശം നൽകി.

ഉത്സവ ദിവസങ്ങളിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ കൺട്രോൾ റൂം പ്രവർത്തിക്കും. ഉത്സവ ദിവസങ്ങളിൽ 386 പൊലീസുകാർ അടങ്ങുന്ന സംഘം മൂന്നു ഷിഫ്റ്റിലായി ചുമതലയിലുണ്ടാകും. ഏഴരപ്പൊന്നാന ദിവസവും ആറാട്ടു ദിവസവും കൂടുതൽ പൊലീസിനെ നിയോഗിക്കും.

എക്സൈസ്, ഫയർഫോഴ്സ് സംഘം 24 മണിക്കൂറും പ്രവർത്തിക്കും. ശുചീകരണത്തിന് കൂടുതൽ ജീവനക്കാരെ നിയോഗിക്കും. വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കും. ശുചിത്വമിഷനുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വേനൽകൂടി പരിഗണിച്ച് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവുമാണ് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഉറപ്പുവരുത്തും.

ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ മൊബൈൽ ലാബും പ്രവർത്തിക്കും. 24 മണിക്കൂറും ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തും. കെഎസ്ആർടിസി സമീപ ഡിപ്പോകളിൽനിന്ന് ആവശ്യാനുസരണം കൂടുതൽ സർവീസ് നടത്തും. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികളെടുത്തിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

ജില്ലാ കളക്ടർ ജോൺ വി. സാമുവൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, നഗരസഭാ അധ്യക്ഷ ലൗലി ജോർജ് പടികര, കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ക്ഷേത്രോപദേശക സമിതി എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.