ഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്‌ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ആലോചനയില്‍ കേന്ദ്രം.
ഇ-ചലാൻ ലഭിച്ച് മൂന്നു മാസത്തിനകം പിഴത്തുക അടച്ചില്ലെങ്കിലാണ് ഈ നടപടി നേരിടേണ്ടിവരുന്നത്. ഒരു സാമ്പത്തികവർഷം മൂന്ന് ഇ-ചലാനുകള്‍ അവഗണിക്കുന്നവരുടെ ലൈസൻസ് കണ്ടുകെട്ടിയേക്കും.
90 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തുന്നതാണ് നിലവിലെ രീതി. ഇതാണ് ഡ്രൈവിംഗ് ലൈസൻസോ, ആർ.സിയോ റദ്ദാക്കുന്ന തരത്തിലേക്ക് നീങ്ങുന്നത്.
പിഴത്തുക അവഗണിക്കുകയും നിയമലംഘനം ആവർത്തിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായ പശ്ചാത്തലത്തിലാണ് കർശന നടപടിക്ക് നീക്കം. ഇതിനായി മോട്ടോർ വാഹന നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തേണ്ടിവരും. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഗതാഗത മാനേജ്മെന്റ് കർശനമാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.
രണ്ട് ഇ – ചലാനുകളില്‍ പിഴയടയ്‌ക്കാനുണ്ടെങ്കില്‍ വണ്ടിയുടമയില്‍ നിന്ന് ഉയർന്ന ഇൻഷ്വറൻസ് പ്രീമിയം ഈടാക്കുന്നതും പരിഗണിക്കുന്നു. ഇൻഷ്വറൻസ് കമ്പനികളുമായി കൂടിയാലോചനകള്‍ തുടങ്ങിയെന്നാണ് സൂചന.
പണം അടയ്ക്കുംവരെ സന്ദേശങ്ങള്‍
പിഴ വിവരം അറിയാറില്ലെന്നും ആർ.ടി. ഓഫീസില്‍ ബന്ധപ്പെടുമ്പോള്‍ മാത്രമാണ് ഇക്കാര്യം അറിയുന്നതെന്നും പരാതി ശക്തമാണ്. അതിനാല്‍,പണം അടയ്‌ക്കുംവരെ വാഹന ഉടമയുടെയും ഡ്രൈവറുടെയും മൊബൈല്‍ നമ്പരുകളിലേക്ക് തുടർച്ചയായി മെസേജ് അയയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതും ആലോചിക്കുന്നുണ്ട്. ഇതിനായി വാഹന ഉടമകളും ഡ്രൈവർമാരും തങ്ങളുടെ മൊബൈല്‍ നമ്പർ പരിവാഹൻ വെബ്സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്ന തരത്തില്‍ പുതിയ ക്രമീകരണം ഏർപ്പെടുത്തും.
