പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്; കട്ട് ചെയ്തത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചിരുന്ന മൊബൈല്‍ നമ്പര്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ആണ് മുന്‍കൂട്ടി അറിയിക്കാതെ കട്ട് ചെയ്തത്. മുഖ്യമന്ത്രി ചുമതലയൊഴിഞ്ഞ ശേഷവും പിണറായി വിജയന്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള ആശയവിനിമയത്തിനായി ഇതേ നമ്പര്‍ ആയിരുന്നു ഉപയോഗിച്ചുവരുന്നത്. സംഭവത്തില്‍ പൊതുഭരണ വകുപ്പോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് റെയില്‍വെ പൊലീസ് വ്യക്തമാക്കി. ഡ്രൈവറെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തില്‍ ഇന്റലിജന്‍സ് മേധാവിക്ക് റെയില്‍വേ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. എകെജി സെന്ററിലെ ഡ്രൈവര്‍ അനൂപ് തില്ലങ്കേരിക്കെതിരെ പൊലീസിന്റെ കയ്യേറ്റമുണ്ടായി എന്നായിരുന്നു പരാതി. പിണറായി വിജയനെ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുന്നതിനിടെയാണ് സംഭവം നടന്നത്. ‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറയുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നായിരുന്നു പരാതി. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ജയന്‍, ശരത് എന്നീ പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.