നവകേരളാ യാത്രയ്ക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അനിൽ കല്ലിയൂരിന്റെയും എസ് സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷയാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്തതിന് പിന്നാലെയാണ് ഇരുവരും അപേക്ഷ നൽകിയത്. മൂന്നു മുതൽ അഞ്ച് വരെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. കേസിൽ പ്രതികളായ ഗൺമാൻമാർ ഒളിവിലാണ്. അഞ്ചുപേരുടേയും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആണ്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ നിന്നാണ് പ്രതികൾ ഒളിവിൽ പോയത്. ഇവർക്കായി കേരളത്തിന് അകത്തും പുറത്തും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എസ്‌ഐടി. സന്ദീപും അനിൽ കല്ലിയൂരും മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യം നേടി സുരക്ഷിതരാകാൻ ശ്രമിച്ചെങ്കിലും ഗുരുതര വകുപ്പുകൾ ചേർന്ന് എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് ഈ നീക്കം ചെറുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകരുടെ കൂടി നിർദേശപ്രകാരം ഗൺമാൻമാർ ഒളിവിൽ പോയത്.
