ആൾക്കൂട്ടത്തെ തനിച്ചാക്കി ഉമ്മൻചാണ്ടി യാത്രയായിട്ട് ഇന്നേക്ക് ഒരാണ്ട്; മുൻ മുഖ്യമന്ത്രിയുടെ അനുസ്മരണ പരിപാടികൾക്ക് ജന്മനാടായ കോട്ടയത്ത് ഇന്ന് തുടക്കം

കോട്ടയം: മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടികൾക്ക് ജന്മനാടായ കോട്ടയത്ത് ഇന്ന് തുടക്കമാകും. ആൾക്കൂട്ടത്തെ തനിച്ചാക്കി ഉമ്മൻചാണ്ടി യാത്രയായിട്ട് ഇന്ന് ഒരാണ്ട്.

സംസ്ഥാനമെങ്ങും ഉമ്മൻചാണ്ടി അനുസ്‌മരണ പരിപാടികൾ നടക്കും. രാവിലെ മുതൽ നിരവധി പേരാണ് പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനയുമായി എത്തിയത്. പള്ളിയിൽ പ്രത്യേക പ്രാർത്ഥനങ്ങൾ നടക്കും. ഏറെ വേദനിപ്പിച്ച വേർപാടിന്റെ ഓർമ്മയിലാണ് രാഷ്ട്രീയ കേരളം.

അര നൂറ്റാണ്ടിലേറെ പുതുപ്പള്ളിയെ കൈവെള്ളയിൽ സൂക്ഷിച്ച പിതാവിന്റെ പിൻഗാമി ചാണ്ടി ഉമ്മൻ എം എൽ എ ചെയർമാനായ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.

ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ 1000 വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും കൂരോപ്പടയിൽ 50 സെന്റിൽ നിർമ്മിച്ച ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന – ഗോൾ ഫുട്ബാൾ ടർഫിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

രാത്രി നിയമസഭാംഗങ്ങളുടെ പ്രദർശന ഫുട്ബാൾ മത്സരവുമുണ്ട്. പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 10ന് അനുസ്‌മ‌രണ സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തിലും ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിക്കും. ജില്ലയിലെ 1564 ബൂത്തുകളിലും രാവിലെ ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന.

ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി രൂപീകരിച്ച സൊസൈറ്റിയുടെ ഉദ്ഘാടനവും ഉമ്മൻചാണ്ടി സ്മാരക മന്ദിര നിർമ്മാണ പ്രഖ്യാപനവും നടക്കും.

പ്രധാന നിമിഷങ്ങൾ പകർത്തിയ 100 ചിത്രങ്ങളുടെ പ്രദർശനം,​ അനാഥ മന്ദിരങ്ങളിൽ ഭക്ഷണവിതരണം, രക്തദാന ക്യാമ്പുകൾ, രക്തദാനസേന രൂപവത്കരണം തുടങ്ങി വിവിധ പരിപാടികൾ 31വരെ നടത്തും. ഇന്ദിരാ ഭവനിലും ഇന്ന് രാവിലെ പുഷ്പാർച്ചന നടത്തും. അടുത്തയാഴ്ച തിരുവനന്തപുരത്ത് അനുസ്മരണ ചടങ്ങുമുണ്ട്.