ലഖ്നൗ: ഗംഭീറിന്റെ വാക്കുകള്‍ വേദനിപ്പിച്ചുവെന്നും ഗ്രൗണ്ടില്‍ വെച്ച് ഒരു കളിക്കാരനോട് ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഗംഭീര്‍ ഉപയോഗിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. സഹതാരങ്ങളെപ്പോലും ബഹുമാനിക്കുക്കാൻ അറിയാത്തയാള്‍ ജനപ്രതിനിധിയായി ഇരുന്നിട്ട് എന്ത് പ്രയോജനമാണുള്ളതെന്നും ശ്രീശാന്ത് ചോദിച്ചു. ലെജൻഡ്സ് ലീഗില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടെ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മില്‍ വാക് പോര് അരങ്ങേറിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് 40 വയസ് പിന്നിട്ടിട്ടും കളത്തിലെ ആ കലിപ്പ് കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ഇരുവരും. സൂറത്തിലെ ലാല്‍ഭായ് കോണ്ട്രാക്ടര് സ്റ്റേഡിയത്തില്‍ നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇരുവരും നേര്‍ക്കുനേര്‍വന്ന് ഒരു അടിയുടെ വക്കോളമെത്തി.
മത്സരത്തില്‍ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ഇരുവരും തമ്മില്‍ ഉടക്ക് തുടങ്ങി. ശ്രീശാന്തിനെ ഗംഭീര്‍ ഒരു ഫോറും സിക്സുമടച്ചു. പിന്നാലെ ഗംഭീറിന് നേര്‍ക്ക് ഒരു തുറിച്ചുനോട്ടമായിരുന്നു ശ്രീയുടെ മറുപടി. ഗംഭീറും വിട്ടുകൊടുത്തില്ല. തുടര്‍ന്നും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല. ശേഷം ഗംഭീറിനോട് ചൂടായി തട്ടിക്കയറുകയും താരത്തിനടുത്തേക്ക് വരാൻ ശ്രമിക്കുകയും ചെയ്ത ശ്രീയെ അമ്ബയര്‍മാരും സഹതാരങ്ങളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മത്സരം കാണാനെത്തിയ കാണികളിലൊരാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മത്സരത്തില്‍ ഇന്ത്യാ ക്യാപ്പിറ്റല്‍സിനെ നയിച്ചത് ഗംഭീറായിരുന്നു. മത്സരത്തില്‍ ക്യാപ്പിറ്റല്‍സ് 12 റണ്‍സിന് ഗുജറാത്തിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സിനായി നായകൻ ഗൗതം ഗംഭീര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. 30 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത ഗംഭീറായിരുന്നു ടോപ് സ്കോറര്‍.
കടുത്ത വാക്കുകളുമായി ഇരുവരും വാക് പോര് നടത്തിയതോടെ സഹതാരങ്ങളും അമ്ബയര്‍മാരും ചേര്‍ന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. മത്സരശേഷം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഗംഭീറിന്റെ വാക്കുകള്‍ വേദനിപ്പിച്ചുവെന്നും ഗ്രൗണ്ടില്‍ വെച്ച് ഒരു കളിക്കാരനോട് ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഗംഭീര്‍ ഉപയോഗിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.
ഒരു കാരണവുമില്ലാതെ സഹതാരങ്ങളുമായിപ്പോലും എപ്പോഴും വഴക്കിടുന്ന ‘മിസ്റ്റര്‍ ഫൈറ്ററു’മായി ഗ്രൗണ്ടില്‍ എന്താണ് നടന്നതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വീരു ഭായിയെപ്പോലുള്ള സീനിയര്‍ കളിക്കാരെ പോലും ഗംഭീര്‍ ബഹുമാനിക്കുന്നില്ല. അതുതന്നെയാണ് ഇന്നും സംഭവിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ, അദ്ദേഹം എനിക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചുകൊണ്ടേയിരുന്നു.
ഈ സംഭവത്തില്‍ ഞാൻ തെറ്റുകാരനല്ല. ഗംഭീര്‍ എന്താണ് ചെയ്തതെന്ന് വൈകാതെ തന്നെ അദ്ദേഹത്തിന് മനസ്സിലാകും. അദ്ദേഹം ഉപയോഗിച്ച വാക്കുകളും ഗ്രൗണ്ടില്‍ ലൈവായി പറഞ്ഞ കാര്യങ്ങളും ഒരിക്കലും ഒരു കളിക്കാരൻ മറ്റൊരു കളിക്കാരനോട് പറയാൻ പാടില്ലാത്തതാണ്. സഹതാരങ്ങളെപ്പോലും ബഹുമാനിക്കുക്കാൻ അറിയാത്തയാള്‍ ജനപ്രതിനിധിയായി ഇരുന്നിട്ട് എന്ത് പ്രയോജനമാണുള്ളത്.
ലൈവില്‍ പോലും കോലിയെക്കുറിച്ച് ചോദിച്ചാല്‍, അദ്ദേഹം ഒരിക്കലും വാ തുറക്കാറില്ല. കൂടുതല്‍ വിശദമായി പറയാൻ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നില്ല. മത്സരത്തിനിടെ ഞാൻ അദ്ദേഹത്തെ ഒരിക്കലും പ്രകോപിപ്പിച്ചിട്ടല്ല, പക്ഷേ എന്നിട്ടും എനിക്കെതിരെ അദ്ദേഹം മോശം വാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നുവെന്നും ശ്രീശാന്ത് മത്സരശേഷം പറഞ്ഞു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സടിച്ചപ്പോള്‍ ഗംഭീര്‍ 30 പന്തില്‍ 51 റണ്‍സുമായി തിളങ്ങിയിരുന്നു. മൂന്നോവര്‍ പന്തെറിഞ്ഞ ശ്രീശാന്ത് 35 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ജയന്റ്സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
