തെലങ്കാനയില്‍ കഴിഞ്ഞ നിയമസഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവും പ്രമുഖ ദളിത് നേതാവുമായ മല്ലു ബട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രിയാകും; മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

 

ഹൈദരബാദ്: രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. തെലങ്കാന സംസ്ഥാന രൂപവത്കരിച്ച ശേഷം കോണ്‍ഗ്രസിന്റെ ആദ്യ മുഖ്യമന്ത്രിയായാണ് രേവന്ത് റെഡ്ഡി ചുമതലയേല്‍ക്കുന്നത്.

മുൻ പിസിസി അധ്യക്ഷൻ എൻ ഉത്തം കുമാര്‍ റെഡ്ഡി, കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി, പൊന്നം പ്രഭാകര്‍, ദാസരി അനസൂയ, ദാമോദര്‍ രാജ നരസിംഹ, ഡി ശ്രീധര്‍ ബാബു, തുമ്മല നാഗേശ്വര റാവു, പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, കൊണ്ട സുരേഖ, ജുപ്പള്ളി കൃഷ്ണറാവു എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക.ഹെദരാബാദിലെ ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ഒന്നരലക്ഷത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാക്ഷിയാകുമെന്നാണ് പ്രതീക്ഷ.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാരത് രാഷ്ട്ര സമിതിയില്‍ നിന്ന് (ബിആര്‍എസ്) കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തിരുന്നു. ആകെയുള്ള 119 സീറ്റില്‍ 64ലും കോണ്‍ഗ്രസാണ് വിജയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പാര്‍ലമെന്ററി പാര്‍ട്ടി (സിപിപി) അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖാര്‍ഗെ എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ ചടങ്ങിനെത്തുമെന്നാണ് വിവരം.

പ്രതിപക്ഷ മുന്നണിയായ ഇന്ത്യയില്‍ നിന്നുള്ള ചില നേതാക്കളും പരിപാടിയില്‍ പങ്കെടുത്തേക്കും.രേവന്ത് റെഡ്ഡിയെ കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവായും തെലങ്കാനയിലെ അടുത്ത മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് നേതൃത്വം ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്.

തെലങ്കാനയിലെ ചരിത്ര ജയത്തിന് പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായിരുന്ന റെഡ്ഡിയായിരുന്നു. റെഡ്ഡിയുടെ ആക്രമണാത്മക പ്രചാരണ തന്ത്രങ്ങളും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും അദ്ദേഹത്തെ ജനക്കൂട്ടത്തിന്റെ പ്രിയങ്കരനാക്കി. ഇതാണ് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തതെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചതെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.