പൂവന്തുരുത്തിലെ വിമുക്തഭടന്റെ വീട്ടിലെ ​ഗർഭിണിയായ പശുവിനെ കറവക്കാരൻ അർദ്ധരാത്രി മോഷ്ടിച്ച് അറക്കാൻ കൊടുത്തു; അറവുകാരൻ പ്രതിഫലമായി നൽകിയത് 10,000 രൂപ; പശുവിനെ കൊന്ന് അറവുകാരൻ വിറ്റത് പോത്തിറച്ചിയെന്ന വ്യാജേന; കറവക്കാരനും അറവുകാരനും പോലീസ് പിടിയിൽ

കോട്ടയം: പൂവന്തുരുത്തിലെ വിമുക്തഭടന്റെ വീട്ടിൽ കറവയ്ക്ക് വരുന്നയാൾ തൊഴുത്തിൽ നിന്ന കറവപശുവിനെ അർദ്ധരാത്രി മോഷ്ടിച്ച് അറക്കാൻ കൊടുത്തു. തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കാണാതായതിനെ തുടർന്ന് പശുവിന്റെ ഉടമസ്ഥയായ വീട്ടമ്മ ഈസ്റ്റ് പോലീസിൽ പരാതി നൽകി.

പോലീസ് പൂവന്തുരുത്ത് മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചപ്പോൾ വീട്ടിലെ കറവക്കാരൻ പശുവിനെയും കൊണ്ട് അർദ്ധരാത്രി നടന്നു പോകുന്നത് കണ്ടു. തുടർന്ന് കറവക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഗർഭിണിയായിരുന്ന പശുവിനെ അറക്കാൻ കൊടുത്തെന്നും പ്രതിഫലമായി അറവുകാരൻ 10,000 രൂപ തന്നുവന്നും പറഞ്ഞത്.

വിമുക്തഭടന്റെ വീട്ടിൽ മൂന്ന് പശുക്കളാണ് ഉള്ളത്. ഇവയെ വർഷങ്ങളായി കറക്കുന്നത് തമിഴ്നാട് തേനി പെരിയകുളം സ്വദേശിയായ സതീഷ് കുമാറാണ്. സതീഷ്കുമാർ കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് തൊഴുത്തിൽ എത്തി പശുവിനെയുംകൊണ്ട് കടന്നു കളഞ്ഞത്.

രാത്രി തന്നെ പാക്കിൽ കവലയിൽ ഇറച്ചി കട നടത്തുന്ന റിജോയെന്ന അറവുകാരന് പശുവിനെ വിൽക്കുകയായിരുന്നു. അറവുകാരൻ പ്രതിഫലമായി പതിനായിരം രൂപ സതീഷിനും നൽകി. അറവുകാരൻ പുലർച്ചെ തന്നെ പശുവിനെ കൊന്ന് ഇറച്ചി വിൽക്കുകയും ചെയ്തു. ഇയാൾ പോത്തിറച്ചിയാണ് എന്ന വ്യാജേനയാണ് പശു ഇറച്ചി വിറ്റത്.

ഈസ്റ്റ് എസ് എച്ച് ഒ യു ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കറവക്കാരനെയും അറവുകാരനെയും പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ ജിജി ലൂക്കോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രതീഷ് രാജ്, സിവിൽ പോലീസ് ഓഫീസർ രാജീവ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു