ചിട്ടി പിടിച്ചപ്പോൾ ഈടായി നൽകിയ ചെക്ക് ഉപയോഗിച്ച് അനധികൃത പണം തട്ടൽ; ശ്രീഗോകുലം ചിട്ടി ഫണ്ടിനോട് തട്ടിയെടുത്ത തുക തിരികെ നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തർക്കപരിഹാര കോടതി

ചിട്ടി പിടിക്കുമ്പോൾ സെക്യൂരിറ്റിയായി നൽകുന്ന ബ്ലാങ്ക് ചെക്കുപയോഗിച്ച് പണം തട്ടിയെടുത്ത ചിട്ടി കമ്പനിക്ക് പണി കിട്ടി. ശ്രീഗോകുലം ചിറ്റ്‌സിനാണ് തട്ടിപ്പ് നടത്തിയതിന് ശിക്ഷ കിട്ടിയത്. കൃത്യമായ തെളിവ് സഹിതം കണ്ടെത്തി തക്കതായ ശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ഏറ്റുമാനൂര്‍ സ്വദേശിയായ റെജിമോന്‍ പോര്‍ത്താസിസ്‌ നല്‍കിയ പരാതിയിൽ ചിട്ടിക്കമ്പനി അന്യായമായി എടുത്ത പണവും പലിശയും പരാതിക്കാന്റെ ചെലവും നൽകാൻ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.

സെക്യൂരിറ്റിയായി നല്‍കിയ ബ്ലാങ്ക്‌ ചെക്ക്‌ ലീഫില്‍ ചിട്ടി കാലാവധി പൂര്‍ത്തിയായ ശേഷം തുക പിന്‍വലിച്ച ശ്രീ ഗോകുലം ചിറ്റ്‌സിനോട്‌ തുക തിരികെ നല്‍കാന്‍ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു. ഏറ്റുമാനൂര്‍ സ്വദേശിയായ റെജിമോന്‍ പോര്‍ത്താസിസ്‌ ആണ് പരാതിക്കാരൻ.
2019 ജൂണ്‍ 13ന്‌ ചിട്ടി പിടിച്ചപ്പോള്‍ സെക്യൂരിറ്റിയായി നല്‍കിയ ബ്ലാങ്ക്‌ ചെക്ക്‌ ഉപയോഗിച്ച്‌ അഞ്ചു വര്‍ഷത്തിനുശേഷം അനധികൃതമായി 14,995 രൂപ പിന്‍വലിച്ചതിനാണ്‌ പരാതിക്കാരന്‍ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്‌.

ചിട്ടി 2019 സെപ്‌റ്റംബര്‍ 12ന്‌ അവസാനിപ്പിക്കുകയും എല്ലാ ബാധ്യതയും പരാതിക്കാരന്‍ തീര്‍ക്കുകയും പാസ്‌ ബുക്കില്‍ ആവശ്യമായ എന്‍ട്രികള്‍ വരുത്തുകയും ചെയ്‌തുവെന്ന്‌ പരാതി പരിശോധിച്ച കമ്മീഷന്‍ കണ്ടെത്തി. 2024 മേയ്‌ 16ന്‌ യാതൊരുവിധ നോട്ടീസും നല്‍കാതെ ചെക്ക്‌ ഉപയോഗിച്ച്‌ അനധികൃതമായി തുക പിന്‍വലിച്ചത്‌ 1982ലെ ചിട്ടി ഫണ്ട്‌ നിയമത്തിന്‌ എതിരാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരന്‌ സാമ്പത്തിക നഷ്‌ടവും മാനസികവ്യഥയും ഉണ്ടായതായി കണ്ടെത്തിയ കമ്മീഷന്‍ 14,995 രൂപ 2024 മേയ്‌ 16 മുതല്‍ ഒന്‍പതു ശതമാനം പലിശ സഹിതം തിരികെ നല്‍കാന്‍ ഉത്തരവിട്ടു. മാനസിക ക്ലേശത്തിന്‌ 10,000 രൂപയും കോടതി ചെലവ്‌ ഇനത്തില്‍ 5000 രൂപയും നല്‍കണമെന്നും വിഎസ്‌ മനുലാല്‍ പ്രസിഡന്റും ആര്‍. ബിന്ദു, കെഎം ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്‌തൃതര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവിലുണ്ട്‌.