തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം നഷ്ടപ്പെട്ടതോടെ പിണറായി വിജയൻ പുതിയ വീട്ടിലേക്ക് താമസം മാറുന്നു. താമസത്തിനായി തലസ്ഥാന നഗരത്തില്‍ പുതിയ വാടക വീടെടുത്തു.
ഡൽഹിയിൽ നിന്ന് പുതിയ വീട്ടിലേക്കായിരിക്കും എത്തുക. അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നതിനെക്കുറിച്ച് തീരുമാനം ആയില്ല. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ക്ലിഫ് ഹൗസില്‍ നിന്ന് ചിന്ത ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് നീളുന്നതിനാല്‍ അദ്ദേഹം ഇപ്പോഴും കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇതിനിടെയാണ് വീടുമാറ്റം.
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതില്‍ പൊളിറ്റ് ബ്യൂറോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ സി പി എം പി ബി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തില്‍ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ജനറല്‍ സെക്രട്ടറി എംഎ ബേബി കൃത്യമായി മറുപടി നല്‍കിയില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്.
തോല്‍വിയുടെ ധാർമ്മിക ഉത്തരവാദിത്വം പിണറായി വിജയൻ മാത്രം ഏറ്റെടുക്കേണ്ടതില്ലെന്നും ഇത് പാർട്ടിയുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും ബേബി വ്യക്തമാക്കി. തോല്‍വി കൂട്ടുത്തരവാദിത്തമാണ്. കേരളത്തിലെ തോല്‍വിയുടെ ധാർമ്മിക ഉത്തരവാദിത്തം പിണറായി വിജയൻ ഏറ്റെടുക്കേണ്ടതില്ല. ഒരാള്‍ മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സമീപനം സിപിഎമ്മിനില്ല. കൂട്ടായ ഉത്തരവാദിത്തമാണ് പാർട്ടിക്കുള്ളത്. തെറ്റ് തിരുത്തല്‍ ഉണ്ടാകുമെന്നും പാർട്ടിയില്‍ നേതൃമാറ്റം ഉണ്ടാകുമോ എന്ന് അപ്പൊള്‍ അറിയാമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
