കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിന് സമാനം; പുതിയ വകഭേദം കണ്ടെത്തി ചൈന

ഡല്‍ഹി: വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദം ചൈനയില്‍ കണ്ടെത്തി.

വൈറോളജിസ്റ്റ് ഷി ഷെങ്ലിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ഗവേഷകരാണ് ആശങ്ക ഉയർത്തുന്ന പുതിയ വകഭേദം കണ്ടെത്തിയത്.

കോവിഡ് മഹാമാരിക്ക് കാരണമായ ‘SARS CoV-2’ വൈറസുമായി സാമ്യമുള്ള വൈറസിനെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കോവിഡിനു സമാനമായി, ACE2 റിസപ്റ്റർ വഴി മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാൻ പുതിയ വകഭേദത്തിനും കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കി.

മെർസ് വൈറസ് ഉള്‍പ്പെടുന്ന മെർബെക്കോവൈറസ് ഉപവർഗ്ഗത്തില്‍ പെടുന്ന ഈ പുതിയ വൈറസ്, ‘എച്ച്‌കെയു5-CoV-2’ എന്നാണ് അറിയപ്പെടുന്നത്. ഹോംഗ്ങ്കോംഗിലെ ജപ്പാനീസ് പിപ്പിസ്ട്രെല്ലെ വവ്വാലുകളില്‍ നേരത്തെ എച്ച്‌കെയു5 കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പുതിയ വകഭേദം ആണ് ഇപ്പോള്‍ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.

വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ അതിവേഗത്തില്‍ മനുഷ്യരിലേക്ക് പകരാൻ ഈ വെറസുകള്‍ക്ക് കഴിയുമെന്നാണ് വിവരം. എന്നാല്‍, മനുഷ്യകോശങ്ങളെ ബാധിക്കുന്നതിനുള്ള വൈറസിന്റെ നിലവിലെ കാര്യക്ഷമത കോവിഡ്-19 നേക്കാള്‍ കുറവാണെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.