ചെന്നൈ: ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിലെ ട്രെയിൻ അപകടത്തിന് പിന്നാലെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി.
28 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ഇന്ന് ഉച്ചയോടെ റൂട്ടിലെ സർവീസുകള്‍ സാധാരണ നിലയിലാകുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ ആർ.എൻ. സിങ് പറഞ്ഞു.
അപകടസ്ഥലം സന്ദർശിച്ചശേഷമായിരുന്നു ആർ.എൻ. സിങ്ങിന്റെ പ്രതികരണം.
ഇന്നലെ രാത്രി എട്ടരയോടെയാണ് മൈസൂരുവില്‍ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് റെയില്‍വേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനില്‍ ഇടിച്ചുകയറിയത്.
ആകെ 1360 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. 13 കോച്ചുകള്‍ പാളം തെറ്റി. 3 കോച്ചുകള്‍ക്ക് തീപിടിച്ചു. അപകടത്തില്‍ അപകടത്തില്‍ പരിക്കേറ്റ 19 പേരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
