സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികന് ദാരുണാന്ത്യം; അപകടത്തിൽ കാർ പൂർണമായും തകർന്നു; പരിക്കേറ്റ മറ്റ് യാത്രക്കാരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെങ്ങന്നൂർ: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികൻ മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് ഇടയിനേത്ത് പരേതനായ കേശവപിള്ള – രുദ്രാണിയമ്മ ദമ്പതികളുടെ മകൻ രാജേഷ് (49) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ മാവേലിക്കര – തിരുവല്ല സംസ്ഥാനപാതയിൽ ചെന്നിത്തല ചെറുകോൽ പ്രായിക്കര പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. ചെട്ടികുളങ്ങരയിൽ നിന്ന് മാന്നാർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, മാന്നാർ ഭാഗത്തു നിന്നും കായംകുളത്തിന് പോവുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.

കാർ പൂർണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാർ പമ്പിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു സ്വകാര്യ ബസിൽ കാറിലുണ്ടായിരുന്ന നാലുപേരേയും മാവേലിക്കര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജേഷ് മരിച്ചു.
പരിക്കേറ്റ ചെട്ടികുളങ്ങര കണ്ണമംഗലം യു.പി സ്കൂളിലെ അധ്യാപികയായ ഭാര്യ ലക്ഷ്മിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ശിവാനി, ശിഖ.