ഓട്ടം വിളിച്ചു; ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു; കാര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ് സംഘം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തൃശ്ശൂര്‍: കണ്ണില്‍ മുളകുപൊടി എറിഞ്ഞ് കാർ തട്ടിയെടുത്തു.

തൃശ്ശൂരിലാണ് സംഭവം. മുണ്ടത്തികോടുള്ള വിനോദിന്‍റെ കാർ ആണ് തട്ടിയെടുത്തത്.
ഓട്ടം വിളിച്ചതിന് പിന്നാലെ വടക്കാഞ്ചേരി കല്ലംപറയിലെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച്‌ വിനോദിന്‍റെ കണ്ണില്‍ മുളക് പൊടി എറിഞ്ഞാണ് ഡ്രൈവറെ മർദ്ദിച്ച്‌ കാർ തട്ടിയെടുത്തത്.

തൃശൂർ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിനു സമീപത്തുള്ള ടാക്സി സ്റ്റാന്റില്‍ നിന്നാണ് ഓട്ടം വിളിച്ചത്. കുറാഞ്ചേരിയിലെ വീട്ടിലെത്തി വീട്ടുകാരെ കൂട്ടി ആലുവയിലേക്ക് പോകണമെന്നാണ് പറഞ്ഞത്.

മൂന്നുപേരടങ്ങിയ സംഘമാണ് കാർ തട്ടിയെടുത്തത്. ജിപിഎസ് ഘടിപ്പിച്ച കാറിന്റെ ലൊക്കേഷൻ മനസ്സിലാക്കിയാണ് പൊലീസ് മണിക്കൂറുകള്‍ക്കകം വാഹനം കന്ദംകുളം യൂണിറ്റി ആശുപത്രിയിലെ പാർക്കിങ്ങ് ഏരിയയില്‍ നിന്നും കണ്ടെത്തിയത്.

എന്നാല്‍ പൊലീസ് എത്തുംമുൻപേ പ്രതികള്‍ കടന്നു കളഞ്ഞു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.