പത്തനാപുരം: കെഎസ്‌ആർടിസിയുടെ ബോർഡും വച്ച് ഓടുന്ന ഒരു സ്വകാര്യ ബസാണ് കഴിഞ്ഞ ദിവസം യാത്രക്കാരേയും പോലീസുകാരേയും നാട്ടുകാരേയും ആശങ്കയിലാഴ്ത്തിയത്. ഇത് എന്ത് പുകില്‍ എന്നാണ് യാത്രക്കാർ പരസ്പരം ചോദിച്ചത്.
ബസ് ചീറിപ്പായുന്നത് കണ്ട ട്രാഫിക് പോലീസ് ബസ് തടഞ്ഞ് പരിശോധിച്ചു. പിന്നേയും ബസ് ഓടിക്കയയറിയത് ഡിപ്പോയിലേക്ക്. പ്രൈവറ്റ് ബസ് കെഎസ്‌ആർടിസി ഏറ്റെടുത്തോ എന്നതായിരുന്നു പലരുടേയും ചോദ്യം.
ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തേക്ക് ഒരു ബസ് ഓടിയപ്പോള്‍ സംഭവിച്ച കാര്യങ്ങളാണിത്. പൊലീസുകാരോടും യാത്രക്കാരോടും ബസിലെ ജീവനക്കാർ കാര്യം പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.
വാഹനനിർമ്മാതാക്കളായ ഐഷർ തങ്ങളുടെ വാഹനം കെഎസ്‌ആർടിസിക്ക് ടെസ്റ്റ് ഡ്രൈവിംഗിന് നല്‍കിയിരുന്നു. ഈ ബസാണ് എല്ലാവരെയും കുഴക്കിയത്. നേരത്തെ കോഴിക്കോട് സർവീസ് നടത്തിയിരുന്ന ഈ ബസ് കമ്ബനി തന്നെ ഏറ്റെടുത്ത് കെഎസ്‌ആർടിസിക്ക് കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം ആരംഭിച്ച ടെസ്റ്റ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുമെന്ന് കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു. മലയോര പാതകളില്‍ അടക്കം സർവീസ് നടത്തുന്ന ഈ ബസിന്റെ ടെസ്റ്റിംഗ് വിജയം കണ്ടാല്‍ കൂടുതല്‍ ബസുകള്‍ വാങ്ങാൻ കരാറില്‍ ഏർപ്പെടും. നിലവില്‍ മൂന്ന് കമ്ബനികളുടെ ബസാണ് ഇത്തരത്തില്‍ സർവീസ് നടത്തുന്നത്.
നേരത്തെ മറ്റൊരു ബസും പരീക്ഷണ ഓട്ടം നടത്താൻ പത്തനാപുരം ഡിപ്പോയില്‍ എത്തിച്ചിരുന്നു. വാഹനത്തിന്റെ മൈലേജ്, യാത്രക്കാരുടെ പ്രതികരണം തുടങ്ങിയവയാണ് പരീക്ഷണ ഓട്ടത്തില്‍ പരിശോധിക്കുകയെന്ന് അധികൃതർ അറിയിച്ചു.
ബസ് കണ്ട യാത്രക്കാർ ആദ്യം ചോദിച്ചത് പ്രൈവറ്റ് ബസ് കെഎസ്‌ആർടിസി ഏറ്റെടുത്തോ എന്നായിരുന്നു. പാപ്പനംകോട് നിന്നും വാഹനം പത്തനാപുരത്തേക്ക് എത്തിച്ച ഡ്രൈവറുടെ വാക്കുകളിലേക്ക്…
‘പാപ്പനംകോട് നിന്നായിരുന്നു ഞങ്ങള്‍ ഈ വണ്ടിയെടുത്തത്. അവിടെ നിന്ന് പത്തനാപുരം ബോർഡ് വച്ചാണ് ഞങ്ങള്‍ വരുന്നത്. തമ്ബാനൂർ എത്തി ബസ് സ്റ്റാൻഡില്‍ കയറാൻ ശ്രമിച്ചപ്പോള്‍ ട്രാഫിക് പൊലീസ് കൈകാട്ടി.
ആദ്യം കരുതിയത്, ഇത് സ്വകാര്യ ബസാണെന്നാണ്. പിന്നീടാണ് ഞങ്ങള്‍ ഇത് കെഎസ്‌ആർടിസിയുടെ ബസാണെന്ന് പറഞ്ഞ് മനസിലാക്കിയത്. വഴിയില്‍ കാത്തുനിന്ന യാത്രക്കാരും ബസില്‍ കയറാൻ മടിച്ചു. പിന്നീട് കെഎസ്‌ആർടിസിയുടെ ഓർഡിനറി ബസാണെന്ന് പറഞ്ഞ് മനസിലാക്കിയതിന് ശേഷമാണ് യാത്രക്കാർ കയറിയത്.’
