വീടിനു സമീപത്ത് കവുങ്ങില്‍ കെട്ടിയിട്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം; വാക്കുതർക്കത്തിനിടെ സഹോദരൻ കമ്പിവടികൊണ്ട് തലക്കടിച്ചു; ബോധരഹിതനായതോടെ കവുങ്ങിൽ കെട്ടിയിട്ടു; മരണം കാരണം തലക്കേറ്റ ക്ഷതവും രക്തസ്രാവവും; കേസിൽ സഹോദരൻ അറസ്റ്റിൽ; കൊലപാതകം മറച്ചുവെക്കാൻ ശ്രമിച്ച അമ്മക്കെതിരേയും കേസ്

പീരുമേട്: ഇടുക്കി പീരുമേട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. പീരുമേട് പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബുവിനെയാണ് കഴിഞ്ഞ ദിവസം വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അഖിലിന്‍റെ സഹോദരൻ അജിത്ത്, അമ്മ തുളസി എന്നിവരെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് വീടിനു സമീപത്ത് പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച്‌ കവുങ്ങില്‍ കെട്ടിയിട്ട നിലയില്‍ അഖിലിനെ കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകം എന്ന് സൂചന ലഭിച്ചതോടെയാണ് അഖിലിന്റെ സഹോദരൻ അജിത്തിനെയും അമ്മ തുളസിയെയും പോലീസ് ചോദ്യം ചെയ്തത്. പരസ്പര വിരുദ്ധമായ ഉത്തരങ്ങള്‍ പറഞ്ഞ ഇരുവരും പിന്നീട് കുറ്റം സമ്മതിച്ചു.

മദ്യലഹരിയില്‍ വീട്ടിലെത്തിയ അഖില്‍ സഹോദരൻ അജിത്തുമായി വാക്ക് തർക്കം ഉണ്ടാക്കി. തർക്കം തടയാൻ എത്തിയ അമ്മ തുളസിയെ തള്ളിയിട്ടതോടെ പ്രകോപിതനായ അജിത്ത് അഖിലിന്റെ തലയില്‍ കമ്പിവടി വച്ച്‌ അടിക്കുകയായിരുന്നു. ബോധരഹിതനായ അഖിലിനെ പിന്നീട് വീടിന് സമീപത്തെ കവുങ്ങില്‍ സഹോദരൻ കെട്ടിയിട്ടു.

തലക്കേറ്റ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണം. കുറ്റം സമ്മതിച്ച അജിത്തിനെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കൊലപാതകം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് അമ്മ തുളസിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.