തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ ബംഗാളിൽ വീണ്ടും ബിജെപി പ്രവർത്തകന് വെടിയേറ്റു. ബഷീർഹാട്ടിൽ വച്ചാണ് ബിജെപി പ്രവർത്തകന് വെടിയേറ്റത്. ചിന്റു എന്ന് വിളിക്കപ്പെടുന്ന രോഹിത് റോയി എന്ന യുവാവിനാണ് വെടിയേറ്റത്. പാർട്ടി പതാക ഉയർത്തുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചതെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം.
ഇന്നലെ രാത്രി പത്ത് മണിയോടെ ബഷീർഹാട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോത്ര പഞ്ചായത്ത് പരിധിയിലെ രാജീവ് കോളനിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് ബിജെപി പ്രവർത്തകർ പാർട്ടി പതാക ഉയർത്താൻ ശ്രമിച്ചപ്പോൾ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഇത് പിന്നീട് ശക്തമായ വാക്കേറ്റത്തിലേക്കും ഏറ്റുമുട്ടലിലും കലാശിച്ചു.
വെടിയേറ്റ രോഹിത് റോയിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് വൻ പോലീസ് സജ്ജീകരണത്തെ വിന്യസിച്ചു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊൽക്കത്തയ്ക്ക് സമീപമുള്ള മധ്യംഗ്രാമിൽ വച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവവും പുറത്തുവന്നത്.
