ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിനത്തില്‍; മരിച്ചത് രണ്ടായിരത്തോളം പേര്‍; ഗാസയില്‍ കനത്ത ബോംബിങ്

ടെല്‍ അവീവ്: ഗാസയില്‍ അഞ്ചാം ദിവസവും ഇസ്രയേല്‍ ബോംബാക്രമണം തുടരുന്നു.

ഗാസയില്‍ മാത്രമായി ആയിരത്തോളം പേര്‍ മരിച്ചു. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികള്‍. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇസ്രയേല്‍ -ഹമാസ് യുദ്ധത്തില്‍ ഓരോ ദിവസവും മരണ സംഖ്യ ഉയരുകയാണ്.

ഇസ്രയേലില്‍ ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രണമണത്തില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു. വെസ്റ്റ് ബാങ്കില്‍ 21 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്.

ഗാസയില്‍ അഞ്ചാം ദിവസവും കനത്ത ബോബാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഗാസ നിവാസികള്‍ വൻ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയില്‍ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉള്‍ക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകര്‍ന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി.

കാനഡ അടക്കം കൂടുതല്‍രാജ്യങ്ങള്‍ ഇസ്രയേലില്‍ നിന്നും പൗരന്മാരെ രക്ഷപ്പെടുത്താൻ കാനഡ അടക്കമുള്ള കൂടുതല്‍ രാജ്യങ്ങള്‍ നീക്കം തുടങ്ങി. ഇതിനിടെ, പലസ്തീന്‍ ജനതക്ക് യു.എ.ഇ സഹായം പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭാ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ വഴി രണ്ടു കോടി ഡോളര്‍ സഹായം എത്തിക്കാനാണ് പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയത്.