തൃശ്ശൂർ: വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
കിറ്റ് ആരോപണത്തില്‍ സത്യമില്ലെന്നും സത്യം ഇല്ലാത്തതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. നിങ്ങള്‍ കുറേ പേരെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ആരോപിച്ച സുരോഷ് ഗോപി, എന്നെ കുറെനാള്‍ കേസിന്റെ പേരില്‍ നടത്തിയതല്ലേ എന്നും ചോദിച്ചു.
തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ തൃശ്ശൂരില്‍ കത്തിക്കയറി ബിജെപിക്കെതിരായ കിറ്റ് വിവാദം. വാടാനപ്പള്ളിയിലെ ഹോള്‍സെയില്‍ വിതരണ സ്ഥാപനത്തില്‍ കിറ്റുകള്‍ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയര്‍ത്തിയത്.
ദേവനും, ബിജെപിയുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബഗീഷ് പൂരാടനുമാണ് കിറ്റുകള്‍ ഓർഡർ ചെയ്തതെന്നും ഇരുവരും സ്ഥാപനത്തിന് മുകളിലെ വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്നും കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചു.
