ബിജെപി ഉണ്ടായ കാലം മുതല്‍ ജോര്‍ജ്ജ് കുര്യൻ ബിജെപിക്കാരൻ; ഈ കോട്ടയത്തുകാരൻ എന്നും മോദിയുടെ അടുപ്പക്കാരൻ; ന്യൂനപക്ഷ മുഖമായി മൂന്നാം മോദി മന്ത്രിസഭയില്‍

തിരുവനന്തപുരം: മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച കേരളത്തിനുള്ള പരിഗണനയ്ക്കും അപ്പുറത്ത് ദേശീയ തലത്തില്‍ തന്നെ ബിജെപി ഉയർത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോർജ്ജ് കുര്യൻ മൂന്നാം മോദി മന്ത്രിസഭയില്‍ അംഗമാകുന്നത്.

ക്രൈസ്തവ വിഭാഗത്തിന് ബിജെപിയോട് അനുഭാവം ഉണ്ടാക്കും വിധം രാജ്യത്തുടനീളം നടത്തി വന്ന പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് കേന്ദ്രമന്ത്രി പദവി.

ബിജെപി ഉണ്ടായ കാലം മുതല്‍ കോട്ടയത്തുകാരൻ ജോർജ്ജ് കുര്യൻ ബിജെപിക്കാരനാണ്. പാർട്ടിക്ക് സ്വന്തമായൊരു ഓഫീസോ എന്നെങ്കിലും അധികാരത്തിലെത്തുമെന്ന വിശ്വാസമോ ഇല്ലാതിരുന്ന കാലം മുതലുള്ള മികച്ച സംഘാടകൻ.

നാട്ടകം കോളേജില്‍ ഡിഗ്രിക്ക് പഠിക്കുേമ്പാേള്‍ വിദ്യാർത്ഥി ജനതാ നേതാവില്‍ നിന്നാണ് തുടക്കം. നിലക്കല്‍ സമരകാലത്ത് സഭയ്ക്കകത്തുനിന്നും പുറത്ത് നിന്നും മാത്രമല്ല കുടുംബത്തില്‍ നിന്ന് പോലും നേരിട്ട വെല്ലുവിളികളെ അതിജീവിച്ചായിരുന്നു യുവമോർച്ചയിലേക്കുള്ള വളർച്ച.

ഒ രാജഗോപാല്‍ കേന്ദ്ര സഹമന്ത്രിയായപ്പോള്‍ ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആയി ഡൽഹിയിലെത്തി. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തില്‍ നിർണ്ണായക ചുമതലകള്‍ വഹിച്ചു.

ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആയി ചുമതല ഏറ്റെടുത്ത ജോർജ്ജ് കുര്യൻ ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാൻ രാജ്യത്തുടനീളം നടത്തിയ പ്രവർത്തനങ്ങളിലൂടെ കൂടിയാണ് നേതൃത്വത്തിന് പ്രിയങ്കരനായത്. മണിപ്പൂർ കലാപം തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രതിസന്ധിയായപ്പോഴൊക്കെ ശക്തമായ പ്രതിരോധം തീർത്തു.
അധികാരത്തർക്കത്തിലും സംസ്ഥാന ബിജെപിയില്‍ മാറി മറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കിടയിലും പക്ഷം പിടിക്കാൻ പോയില്ല. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള ജോർജ്ജ് കുര്യൻ ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള പാനലിലെ അംഗം കൂടിയാണ്.