തിരുവനന്തപുരം: സംസ്ഥാനത്തെ ബാറു മുതലാളിമാര്‍ക്ക് പഴയതു പോലെ മദ്യം ലാഭത്തില്‍ വില്ക്കാന്‍ സാധിക്കുന്നില്ലേ?
അവര്‍ ഇപ്പോള്‍ സര്‍ക്കാറിന് മുന്നില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കാണുമ്പോള്‍ ഈ സംശയം തോന്നിയാലും അത്ഭുതമില്ല. സംസ്ഥാനത്ത് ബാറുകള്‍ക്ക് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഔട്‌ലറ്റുകള്‍ വേണ്ടെന്ന് ബാറുടമ അസോസിയേഷന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെവ്‌കോയ്ക്ക് നല്‍കിയ നിവേദനത്തിലാണു ഇത്തരമൊരു വാദം ഉയര്‍ത്തിയിരിക്കുന്നത്.
നേരത്തെ സര്‍ക്കാര്‍ മുൻപാകെയും ഈ വാദവുമായി ബാറുടമാ അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. ഔട്ട്‌ലറ്റുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലകൂട്ടണമെന്നതും ഇവരുടെ ആവശ്യങ്ങളില്‍ ഒന്നാണ്. ബാറുകളുടെ എണ്ണം റോക്കറ്റ് പോലെ കുതിച്ചുയരുന്നകാലത്ത് ഇതുവരെ തുടരുന്ന രീതി പറ്റില്ലെന്നാണ് ബാറുടമകളുടെ നിലപാട്.
നഗരത്തില്‍ അഞ്ചു കിലോമീറ്ററിനുള്ളിലും പഞ്ചായത്തില്‍ പത്തു കിലോമീറ്ററിനുള്ളിലും ബാറുകള്‍ക്ക് സമീപത്ത് ഔട്‌ലറ്റ് അനുവദിക്കേണ്ടെന്നാണ് ബവ്‌കോയോട് ഇവര്‍ ആവശ്യപ്പെടുന്നത്.
നേരത്തെ സര്‍ക്കാരിനു മുന്നിലും ബെവ്‌കോ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മദ്യത്തിനു മേല്‍ ഔട്‌ലറ്റ് ലാഭം കൂട്ടണമെന്നും ബാറുടമകള്‍ ആവശ്യപ്പെടുന്നു.
നിലവില്‍ 20 ശതമാനം ലാഭമാണ് മദ്യം വില്‍ക്കുമ്പോള്‍ കിട്ടുന്നത്. അതു ഇരുപത്തിയഞ്ചോ മുപ്പതോ ശതമാനമാക്കി മാറ്റണം. ഇതു ഔട്‌ലറ്റുകളെ നന്നാക്കാനാണെന്നു തെറ്റിദ്ധരിക്കരുത്. ലാഭം കൂടുതലെടുത്താല്‍ മദ്യത്തിന്റെ വിലകൂടും. അങ്ങനെ വന്നാല്‍ ഔട്‌ലറ്റിനെ ഉപേക്ഷിച്ച് ആളുകള്‍ ബാറുകളിലേക്കെത്തും.
