സി.പി.എം. പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസ്; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

കൊല്ലം: സി.പി.എം. പ്രവര്‍ത്തകരെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

പരിക്കേറ്റവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരമായും നല്‍കണം. പന്ത്രണ്ട് വര്‍ഷം മുന്‍പ് നടന്ന കൊലപാതക ശ്രമത്തിനാണ് ശിക്ഷാ വിധി.

കേസിന്റെ വിചാരണഘട്ടത്തില്‍ ഒളിവില്‍ പോയ ഒന്നാം പ്രതിയടക്കം നാലു പ്രതികളെ ഇനിയും പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടല്ല.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടാം പ്രതി കുളപ്പാടം ഷാലുവിള വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (22), മൂന്നാം പ്രതി മുട്ടക്കാവ് നവജീവന്‍ ജങ്ഷന്‍ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദ് (26), നാലാം പ്രതി നെടുമ്പന പുന്നൂര്‍ ചാരുവിള ഹബീബ് മന്‍സിലില്‍ ഷഹീര്‍ മുസലിയാര്‍ (32), അഞ്ചാം പ്രതി കുളപ്പാടം പുത്തന്‍കട ജങ്ഷന്‍ ജാബിര്‍ മന്‍സിലില്‍ മുഹമ്മദ് താഹിര്‍ (20), ഏഴാംപ്രതി കുളപ്പാടം പുത്തന്‍കട ജങ്ഷന്‍ സലിം മന്‍സിലില്‍ സലിം(23), എട്ടാംപ്രതി കുളപ്പാടം വിളയില്‍ വീട്ടില്‍ അബ്ദുള്‍ ജലീന്‍ (31), പത്താംപ്രതി തൃക്കോവില്‍വട്ടം ചാരുവിള പുത്തന്‍വീട്ടില്‍ കിരാര്‍ (27) എന്നിവരെയാണ് ശിക്ഷിച്ചത്.

കൊല്ലം അസിസ്റ്റന്‍സ് സെഷന്‍സ് ജഡ്ജ് ഡോ. ടി.അമൃതയാണ് ശിക്ഷവിധിച്ചത്.