ബൈക്ക് അപകടത്തിൽപ്പെട്ടതിനെ ചോദ്യം ചെയ്തു, തുടർന്നുള്ള വൈരാഗ്യത്തിൽ യുവാവിനെ മർദ്ദിച്ച് വഴിയിൽ തളളി കാർ തട്ടിക്കൊണ്ടു പോയി ; കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ മർദ്ദിച്ച് വഴിയിൽ തളളിയശേഷം കാർ തട്ടിക്കൊണ്ടു പോയ കേസിൽ ഒരു പ്രതിയെക്കൂടി പിടികൂടി.
രണ്ടാം പ്രതി കൃഷ്ണപുരം 14-ാം വാർഡ് വലിയത്ത് വീട്ടിൽ ആഷിക്കി (മത്തി ആഷിക്ക്-25) നെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം 27ന് വലിയഴീക്കൽ തറയിൽക്കടവ് സനുഭവനത്തിൽ സായൂജിനെയാണ് പ്രതികൾ മർദ്ദിച്ച് വഴിയിൽ തളളിയശേഷം കാർ കടത്തികൊണ്ടുപോയത്.
സായൂജിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് പ്രതികളിലൊരാളായ അജ്മലിന് കൊടുത്തിരുന്നു.
ഈ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സായൂജ് ഇക്കാര്യം ചോദിക്കാനായി അജ്മലിന്റെ വീട്ടിൽ ചെന്നു. ഇതിന്റെ വൈരാഗ്യത്തിനാണ് കൊച്ചി ജെട്ടിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം സായൂജിനെ ഡ്രൈവർ സീറ്റിൽ നിന്നു ബലമായി പിടിച്ചിറക്കി പുറകിൽ ഇരുത്തിയശേഷം കാർ കടത്തിക്കൊണ്ടു പോയത്.
ഇതിനിടെയാണ് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. കൃഷ്ണപുരം കൊച്ചുതെക്കതിൽ അജ്മൽ (മുഹമ്മദ് ഫാസിൽ-24), കായംകുളം ചേരാവള്ളി കൊല്ലകശ്ശേരിയിൽ, മുഹമ്മദ് ഹർഷിദ് (22) എന്നിവരെ കേസിൽ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.