ടോവിനോ നായകനായ എ ആര്‍ എം സിനിമയുടെ വ്യാജ പതിപ്പിലൂടെ പ്രതികൾക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ; അഞ്ചുപേർ ചേർന്ന് തിയറ്ററിലെ മധ്യനിരയിൽ ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ ഷൂട്ട് ചെയ്യും; ഇതുവരെ 32 സിനിമകൾ പകർത്തിയിട്ടുണ്ടെന്ന് പ്രതികളുടെ മൊഴി

കൊച്ചി: ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം (എആര്‍എം) സിനിമയുടെ വ്യാജ പതിപ്പിലൂടെ പ്രതികളായ തിരുപ്പൂര്‍ സത്യമംഗലം സ്വദേശികളായ കുമരേശനും പ്രവീണ്‍ കുമാറിനും ലഭിച്ചത് ഒരു ലക്ഷം രൂപ.
ഇതുവരെ 32 സിനിമകള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് മൊഴി നൽകി.

റിലീസിങ് ദിവസം കോയമ്പത്തൂരില്‍ വെച്ചാണ് എആര്‍എം പകര്‍ത്തിയത്. തിയേറ്ററിന്റെ പിറകില്‍ മധ്യഭാഗത്തായി അഞ്ച് സീറ്റുകള്‍ ബുക്ക് ചെയ്ത്, ക്യാമറ റിക്ലയിനര്‍ സീറ്റിനൊപ്പം ലഭിക്കുന്ന പുതപ്പിനടിയില്‍ ഒളിപ്പിച്ചു വെച്ചാണ് പ്രതികള്‍ സിനിമ ഷൂട്ട് ചെയ്തതെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിലെയും ബെംഗ്ളൂരുവിലെയും മള്‍ട്ടിപ്ലക്സ് തിയറ്റുകളാണ് പൊതുവേ ഇതിനായി തിരഞ്ഞെടുക്കുന്നത്. ക്യത്യമായി ദൃശ്യങ്ങളും മെച്ചപ്പെട്ട സൗണ്ടും ലഭിക്കണമെങ്കില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ലഭിക്കണം.

അതിനായി മധ്യനിരയില്‍ തന്നെയാവും ടിക്കറ്റ് ബുക്ക് ചെയ്യുക. നാലോ അഞ്ചോ പേര്‍ ചേര്‍ന്നായിരിക്കും ടിക്കറ്റെടുക്കുക. ഈ വിധം തൊട്ടടുത്ത സീറ്റുകളിലായി ബുക്ക് ചെയ്യുകയും സംഘത്തിലെ തന്നെ ആളുകള്‍ സുരക്ഷ ഒരുക്കുന്നതുമാണ് രീതിയെന്നും പ്രതികള്‍ പറഞ്ഞു.