തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന 14കാരിയുടെ മൊഴിയിൽ ഒരാൾകൂടി പിടിയിൽ; ഇയാൾ നിരവധി സ്റ്റേഷനുകളിലെ ക്രിമിനൽ കേസ് പ്രതിയെന്ന് പോലീസ്

കോഴിക്കോട്: തിരുവമ്പാടിയിൽ 14 വയസുകാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ കൂടി മുക്കം പോലീസ് അറസ്റ്റ് ചെയ്തു. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി വിദ്യാർത്ഥിനി നൽകിയ മൊഴിയിൽ തിരുവമ്പാടി സ്വദേശി ബഷീറിനെയാണ് അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തും ഇടുക്കി പീരുമേട് സ്വദേശിയുമായ അജയ്(24) നേരത്തേ പിടിയിലായിരുന്നു. ഒരാഴ്ച മുമ്പ് ഡാൻസ് ക്ലാസിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

വീട്ടിൽ ഉപയോഗിച്ചിരുന്ന ഫോണുമായാണ് വീടുവിട്ടിറങ്ങിയത്. വസ്ത്രങ്ങളോ പണമോ എടുത്തിരുന്നില്ല. കുട്ടിയുടെ സഹോദരന്റെ സുഹൃത്തുമൊന്നിച്ച് പോയിരിക്കാം എന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് ആ വഴിക്കും അന്വേഷണം നടത്തി. അതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജയിയെയും പെൺകുട്ടിയെയും കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്.

പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. അജയ് നിരവധി കേസുകളിൽ പ്രതിയും ജയിൽശിക്ഷ അനുഭവിച്ച ആളുമാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ബൈക്ക് മോഷ്ടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി.

സെപ്റ്റംബർ 30ന് ഓമശ്ശേരി വേനപ്പാറയിൽ നിന്നും മോഷ്ടിച്ച ബൈക്ക് കഴിഞ്ഞ ദിവസം പ്രതിയുമായി എത്തി പോലീസ് കണ്ടെടുത്തു. നോർത്ത് കാരശ്ശേരിയിലെ പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്നുമാണ് ബൈക്ക് ലഭിച്ചത്. എറണാകുളം കളമശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ മൂന്ന് വർഷമാണ് അജയ് ജയിൽ ശിക്ഷ അനുഭവിച്ചത്.

ഇടുക്കി, പീരുമേട്, ചേവായൂർ, താമരശ്ശേരി, തിരുവമ്പാടി , മുക്കം പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുണ്ട്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.