നാഗ്പൂർ: ഇന്ത്യയിലെ സർക്കാർ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ വ്യാജമാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി നാഗ്പൂർ റൂറല്‍ പോലീസ്. സെപ്തംബർ 20നാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്.
ആന്റിബയോട്ടിക്കുകളില്‍ ടാല്‍ക്കം പൗഡറും സ്റ്റാർച്ചും മാത്രമേയുള്ളുവെന്നാണ് കണ്ടെത്തല്‍. മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള മരുന്നുകള്‍ നിർമിക്കുന്ന ഹരിദ്വാറിലെ ലബോറട്ടറിയിലാണ് ഇതും നിർമിക്കുന്നത്. വ്യാജ മരുന്നുകളുടെ വിതരണം നടത്തിയതിന് പുറമേ ഹവാല പണമിടപാടും സംഘം നടത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വ്യാജ മരുന്നുകള്‍ ഹവാല പണമുപയോഗിച്ചാണ് ഉണ്ടാക്കിയതെന്നും ആരോപണമുണ്ട്. ഈ വർഷം ഡിസംബറിലാണ് ഈ കേസ് പോലീസിന്റെ ശ്രദ്ധയിലേക്ക് എത്തുന്നത്. ഡ്രഗ് ഇൻസ്പെക്ടറയ നിതിൻ ഭണ്ഡാക്കറാണ് കലമേശ്വർ ആശുപത്രിയില്‍ വിതരണം ചെയ്ത ആന്റി ബയോട്ടിക്കുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് മരുന്ന് വിതരണം നടത്തിയ വിതരണക്കാർക്കെതിരെ കേസെടുത്തു.
സ്ഥാപനത്തെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുകയും ചെയ്തു. പിന്നീട് കേസിന്റെ അന്വേഷണം റൂറല്‍ എസ്.പി ഹരീഷിന് കൈമാറി. നാഗ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വലിയ തട്ടിപ്പ് പുറത്തായത്. ആദ്യഘട്ടത്തില്‍ നാഗ്പൂരിലെ ആശുപത്രികള്‍ക്ക് മരുന്ന് വിതരണം ചെയ്ത ഹേമന്ത് മുലേക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്.
പിന്നീട് വിശദമായ അന്വേഷണത്തിനൊടുവില്‍ മിഹിർ ത്രിവേദി, വിജയ് ചൗധരി എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു. ചൗധരിയെ ചോദ്യം ചെയ്തപ്പോഴാണ് ഹരിദ്വാറിലെ വെറ്റിനറി ലബോറിട്ടറിയെ സംബന്ധിക്കുന്ന വിവരം ലഭിക്കുകയും ഇവിടെ പരിശോധന നടത്തിയതിനെ തുടർന്ന് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്താവുകയും ചെയ്തത്.
