മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ബൈക്കിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; പ്രതി ആന്‍സണെ കാപ്പ ചുമത്തി ജയിലിലടച്ചു

സ്വന്തം ലേഖിക

കൊച്ചി: മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ബൈക്കിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു.

ബൈക്കോടിച്ച ഏനാനല്ലൂര്‍ കുഴുമ്പിത്താഴം സ്വദേശി ആൻസണ്‍ റോയ് (23) യെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ അടച്ചത്.

ജൂലായ് 26-ന് വൈകിട്ട് നാലരയോടെയാണ് മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി വാളകം കുന്നക്കല്‍ വടക്കേ പുഷ്പകം വീട്ടില്‍ നമിത, ആൻസണ്‍ അമിത വേഗത്തില്‍ ഓടിച്ച ബൈക്കിടിച്ച്‌ മരിച്ചത്. സംഭവത്തില്‍ ബൈക്കോടിച്ച ആന്‍സണ്‍ റോയിക്കെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

തുടര്‍ന്ന് ആന്‍സണെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഓപ്പറേഷൻ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയായ ആന്‍സണിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചത്.

മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളില്‍ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച്‌ കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ വിവിധ കേസുകളിലും പ്രതിയാണ് ഇയാള്‍. ബൈക്കോടിച്ച ആണ്‍സണ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

അപകടം നടന്നശേഷം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആൻസണ്‍ ആശുപത്രി വിട്ടശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.