ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച്‌ അന്വേഷണം; പാതി വില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും; ആനന്ദ് കുമാറിനെ ഉടൻ ചോദ്യം ചെയ്യും

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും.

ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി ഡി ജി പി ഇന്ന് ഉത്തരവിറക്കും.
ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആനന്ദ് കുമാറിനെ പൊലിസ് വൈകാതെ ചോദ്യം ചെയ്യും. പ്രതിമാസം അനന്തുകൃഷ്ണന്‍റെ സംഘടനയില്‍ നിന്നും ആനന്ദ് കുമാർ പ്രതിഫലം വാങ്ങിയതിന്‍റെ രേഖകള്‍ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

അതേസമയം അനന്ദു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യല്‍ പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സഹിതം അനന്തുവിനെ ഇന്ന് പൊലീസ് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. അനന്തു നല്‍കിയ മൊഴിയിലെ ആധികാരികത പരിശോധിക്കാൻ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്.

ഇവരെ ഒരുമിച്ചിരുത്തി വിവരങ്ങള്‍ തേടിയാവും അന്തിമ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കുക. വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അനന്തു പറഞ്ഞെങ്കിലും നേതാക്കളുടെ പേര് വിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

അനന്തുവിന്‍റെ പണമിടപാട് സംബന്ധിച്ച്‌ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ബാങ്കുകളോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. അഞ്ച് ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളില്‍ എത്തിച്ച്‌ തെളിവ ശേഖരണം നടത്തിയിരുന്നു. ഇയാളുടെ എറണാകുളത്തുള്ള ഫ്ലാറ്റും ഓഫീസുകളും സീല്‍ ചെയ്ത പൊലീസ്, വിശദ പരിശോധനയ്ക്കായി സെർച്ച്‌ വാറണ്ടിനായി കോടതിയില്‍ ഇന്ന് അപേക്ഷയും നല്‍കും.