നടി തൃഷക്കെതിരായ മാനനഷ്ടക്കേസില്‍ നടൻ മൻസൂര്‍ അലി ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി.

 

ചെന്നൈ : കേസ് കൊടുക്കേണ്ടത് തൃഷയെന്ന് പറഞ്ഞ കോടതി പൊതുവിടത്തില്‍ എങ്ങനെ പെരുമാറണമെന്ന് മൻസൂര്‍ പഠിക്കണമെന്നും വിമര്‍ശിച്ചു. കേസ് ഈ മാസം 22ലേക്ക് മാറ്റിവെച്ചതായും കോടതി അറിയിച്ചു. എക്സ് ‘പ്ലാറ്റഫോമിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മൻസൂര്‍ അലി ഖാൻ പരാതി നല്‍കിയത്.

ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവര്‍ക്കെതിരെയും ചെന്നൈ കോടതിയില്‍ മൻസൂര്‍ കേസ് നല്‍കിയിരുന്നു. ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെ തൃഷയ്‌ക്കെതിരെ മൻസൂര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായിരുന്നു.എന്നാല്‍ ഒരു സ്ത്രീയെയും അധിക്ഷേപിച്ച്‌ സംസാരിച്ചിട്ടില്ലെന്നും വസ്തുത മനസിലാക്കാതെ മൂവരും തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്നുമാണ് മൻസൂറിന്റെ വാദം.

ചെന്നൈ പൊലീസ് കേസെടുത്തതിന് പിന്നാലെ മൻസൂര്‍ മാപ്പ് പറയുകയും, നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ രംഗത്തെത്തിയത്.

മുൻപൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയില്‍ ഇല്ലായൊന്നും ആയിരുന്നു മൻസൂര്‍ പറഞ്ഞിരുന്നത്. ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂര്‍ പറഞ്ഞിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.